പട്‌ന : മദ്യനിരോധനം ഏർപ്പെടുത്തിയ ബിഹാറിൽ എക്‌സൈസ് സ്റ്റേഷനിൽ മദ്യവിരുന്ന്. രണ്ട് കോൺസ്റ്റബിൾമാരുൾപ്പെടെ ഏഴ് പേരെ പോലീസ് പിടികൂടി. ബിഹാറിലെ പാലിഗഞ്ച് എക്‌സൈസ് പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിൽ വെച്ചാണ് സംഭവം.
ചൊവ്വാഴ്ച രാത്രിയാണ് ലോക്കപ്പിൽ പ്രതികളും ഉദ്യോഗസ്ഥരും പങ്കെടുത്ത മദ്യസത്കാരം നടന്നത്. എക്‌സൈസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരും ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾമാരും ചേർന്നായിരുന്നു മദ്യപാനം. ഇതിനിടെ പ്രതികളിലൊരാൾ വീഡിയോ ഷൂട്ട് ചെയ്ത് കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുത്തു. തനിക്ക് ലോക്കപ്പിൽ പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞാണ് വീഡിയോ അയച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
വീഡിയോ ലഭിച്ചതിനെ തുടർന്ന് എക്സൈസ് പോലീസ് സ്റ്റേഷൻ റെയ്ഡ് ചെയ്യുകയും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു. കുന്ദൻ കുമാർ, ചന്ദൻ കുമാർ, ഷഹൻഷാ അൻസാരി, രാംജി മാഞ്ചി, സഞ്ജയ് മാഞ്ചി എന്നിവരാണ് അറസ്റ്റിലായത്. കോൺസ്റ്റബിൾമാരായ സിയറാം മണ്ഡലും ഛോട്ടേ ലാൽ മണ്ഡലും പിടിയിലായിട്ടുണ്ട്. സ്റ്റേഷനിൽ നിന്നും വലിയ തോതിൽ മദ്യവും പിടിച്ചെടുത്തു. പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments