ദോഹ: ഖത്തർ ലോകകപ്പ് ലയണൽ മെസിക്ക് സ്വന്തം. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്താണ് (4-2) അർജന്റീന കിരീടം നേടിയത്. രണ്ട് ഗോൾ നേടിയ ലയണൽ മെസിയും എയ്ഞ്ചൽ ഡി മരിയയുമാണ് മുഴുവൻ സമയത്ത് അർജന്റീനയുടെ സ്കോറർമാർ. കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ മൂന്ന് ഗോളുകളും നേടിയത്.
മെസിക്ക് വേണ്ടി ഈ കിരീടം നേടുമെന്ന് വ്രതമെടുത്ത് കളത്തിലറങ്ങിയ അർജന്റീനിയൻ ആക്രമണങ്ങൾക്ക് മുന്നിൽ കളി മറന്നവരുടെ സംഘമായി ഫ്രാൻസ് മാറി. പരിക്കും പനിയും പ്രധാന താരങ്ങളെ പിടികൂടിയത് ഫ്രഞ്ച് പടയ്‌ക്ക് ഇരട്ടി ആഘാതമായി. എന്നാൽ, രണ്ടാം പകുതിയിൽ കളി മാറി. ഫ്രാൻസ് മിന്നൽ വേഗത്തിൽ മത്സരത്തിന്റെ നിയന്ത്രണം സ്വന്തമാക്കുന്നതാണ് പിന്നീട് കണ്ടത്. എംബാപ്പെ എന്ന യാഗാശ്വത്തിന് മുന്നിൽ അർജന്റീന വിറങ്ങലിക്കുന്നതിനാണ് ലുസെയ്ൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ഫുട്ബോൾ ലോകത്തിനെ ആവേശത്തിന്റെ കൊടുമുടി കയറ്റി ഇതിഹാസ താരം ലയണൽ മെസിയിലൂടെയായിരുന്നു അർജന്റീന മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ മെസി നേടിയ ആദ്യ ഗോളിന് മുന്നിട്ട് നിന്ന അർജന്റീന എയ്ഞ്ചൽ ഡി മരിയയിലൂടെ ഫൈനലിലെ രണ്ടാം ഗോൾ നേടി.
ഇരുപത്തിയൊന്നാം മിനിറ്റിൽ ഡി മരിയയെ പെനാൽറ്റി ബോക്സിൽ ഡെംബെലെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു മെസി ഫൈനലിലെ ആദ്യ ഗോൾ കണ്ടെത്തിയത്. പ്രാർത്ഥനയോടെ കിക്കെടുത്ത മെസി അനായാസം പന്ത് വലയിലെത്തിച്ചു.
മുപ്പത്തിയാറാം മിനിറ്റിലായിരുന്നു ഡി മരിയയുടെ രാജകീയമായ തിരിച്ചു വരവ് അടയാളപ്പെടുത്തിയ ഗോൾ പിറന്നത്. മെസിയായിരുന്നു രണ്ടാം ഗോളിന്റെയും അമരക്കാരൻ. മെസിയിൽ നിന്നും പന്ത് സ്വീകരിച്ച മക് അലിസ്റ്റർ അവസരം ഒട്ടും പാഴാക്കാതെ അത് ഡി മരിയക്ക് നൽകി. അവസരം മുതലെടുത്ത ഡി മരിയ അത് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.
പനി ബാധിച്ച സൂപ്പർ താരം ജിറൂഡിനെയും ഡെംബെലെയും ഫ്രാൻസ് നാൽപ്പത്തി മൂന്നാം മിനിറ്റിൽ പിൻവലിച്ചത് ആരാധകരെ നിരാശയിലാക്കി. രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമിട്ട് ഫ്രാൻസ് ആക്രമണം കടുപ്പിച്ചു. അർജന്റീന ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ മികച്ചു നിന്നപ്പോൾ, അപ്രതീക്ഷിതമായ മടങ്ങി വരവായിരുന്നു എംബാപ്പെ എന്ന യാഗാശ്വത്തിലൂടെ ഫ്രാൻസ് നടത്തിയത്.
എഴുപത്തിയൊൻപതാം മിനിറ്റിൽ കൊലോമുവാനിയെ ബോക്സിൽ തള്ളി വീഴ്‌ത്തിയ ഒട്ടമെൻഡിക്കെതിരെ റഫറി പെനാൽറ്റി വിധിച്ചു. എൺപതാം മിനിറ്റിൽ കിക്കെടുത്ത എംബാപ്പെ ലക്ഷ്യം കണ്ടു. ഗോളിന്റെ ഞെട്ടലിൽ പകച്ച അർജന്റീനയുടെ പതർച്ച മുതലെടുത്ത് എൺപത്തിയൊന്നാം മിനിറ്റിൽ എംബാപ്പെ ഫ്രാൻസിന്റെ രണ്ടാം ഗോൾ കണ്ടെത്തി.
നിമിഷങ്ങൾ കൊണ്ട് ഭാഗധേയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ, അധിക സമയത്ത് മെസിയും പെനാൽറ്റിയിലൂടെ ഹാട്രിക് കണ്ടെത്തിയ എംബാപ്പെയും ഇഞ്ചോടിഞ്ച് പൊരുതിയപ്പോൾ മത്സരം 3-3 എന്ന സ്കോറിൽ തുല്യത പാലിച്ചു. ഇതോടെ ഫൈനൽ മത്സരം ഷൂട്ടൗട്ടിന്റെ ആരവങ്ങളിലേക്ക് കടക്കുകയായിരുന്നു.
ഇരു ഗോൾ കീപ്പർമാരുടെയും മികവ് ഒപ്പത്തിനൊപ്പം നിന്ന ഷൂട്ടൗട്ടിൽ അർജന്റീനക്ക് വേണ്ടി മെസിയും ഡിബാലയും പരെദേസും മോണ്ടിയെലും കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ, കോമാനും ചൗമേനിയും കിക്കുകൾ പാഴാക്കിയത് ഫ്രാൻസിന് തിരിച്ചടിയായി. എംബാപ്പെയും കൊലോമുവാനിയും ഫ്രാൻസിന് വേണ്ടി കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു.
Comments