ദോഹ: ഖത്തർ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കി ഇതിഹാസ താരം ലയണെൽ മെസി. ഫൈനലിലെ രണ്ട് ഗോളുകൾ ഉൾപ്പെടെ ഏഴ് ഗോളുകളാണ് ഈ ലോകകപ്പിൽ മെസി സ്കോർ ചെയ്തത്. മൂന്ന് അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. ഇത് മെസിയുടെ രണ്ടാം ഗോൾഡൻ ബോൾ നേട്ടമാണ്. 2014 ലോകകപ്പിലും മെസിയായിരുന്നു മികച്ച താരം. രണ്ട് തവണ ഗോൾഡൻ ബോൾ സ്വന്തമാക്കുന്ന ആദ്യ താരമാണ് ലയണൽ മെസി.
ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ഫൈനലിൽ അർജന്റീനക്കെതിരെ നേടിയ ഹാട്രിക് ഉൾപ്പെടെ എട്ട് ഗോളുകളാണ് ഈ ലോകകപ്പിൽ എംബാപ്പെ നേടിയത്. രണ്ട് ഗോളുകൾക്കും എംബാപ്പെ വഴിയൊരുക്കി. 2018 ലോകകപ്പിലെ മികച്ച യുവതാരമായിരുന്നു എംബാപ്പെ.
മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ഫൈനലിലെ മാസ്മരിക പ്രകടനം നടത്തിയ അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ് സ്വന്തമാക്കി. ഈ ലോകകപ്പിൽ മൂന്ന് ക്ലീൻ ഷീറ്റുകളാണ് മാർട്ടിനെസിന്റെ പേരിലുള്ളത്. അർജന്റീനയുടെ എൻസോ ഫെർണാണ്ടസാണ് ഖത്തർ ലോകകപ്പിലെ മികച്ച യുവതാരം.
Comments