ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്ന് കേന്ദ്ര ബജറ്റിന്റെ ആമുഖ പ്രസംഗത്തിൽ ധനകാര്യ മന്ത്രി നിർമ്മല സീതരാമൻ. ലോകം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തി തിരിച്ചറിഞ്ഞെന്നും അവർ ഇന്ത്യയുടെ വളർച്ചയെ മതിപ്പോടെയാണ് കാണുന്നതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ആഗോള പ്രതിസന്ധികളെ ഇന്ത്യ നേരിട്ടു, രാജ്യം തിളക്കുമുള്ള ഭാവിയിലേക്ക് വളരുന്നുവെന്നും പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് ജനങ്ങളെ പട്ടിണിയില്ലാതെ സംരക്ഷിക്കാൻ സർക്കാരിനായി. എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം
എന്നതാണ് സർക്കാരിന്റെ മുദ്രാവാക്യം. ജി20 അദ്ധ്യക്ഷപദം ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും. ഇന്ത്യ അഞ്ചാമത്തെ സമ്പത്തിക ശക്തിയായി മാറിയെന്നും കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ആളോഹരിവരുമാനം ഇരട്ടിയായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അടുത്ത് നൂറ് വർഷത്തേക്കുള്ള ഇന്ത്യയുടെ വികസനത്തിന്റെ ബ്ലൂ പ്രിന്റാകും ബജറ്റ്. വളർച്ചയ്‌ക്കും തൊഴിൽ മേഖലയ്‌ക്കും ഊന്നൽ നൽകും. വികസനം , യുവശാക്തീകരണം, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരിലും എത്തിച്ചേരൽ എന്നിവയ്‌ക്കാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും നിർമ്മല സീതാരാമൻ ആമുഖമായി പറഞ്ഞു.
യുവാക്കളുടേയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകുന്നതാണ് ബജറ്റെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. 9.6 കോടി പാചക വാതക കണക്ഷനുകൾ പ്രധാനമന്ത്രി ഉജ്ജ്വൽ യോജനവഴി നടപ്പാക്കാൻ സാധിച്ചുവെന്നും 11.7 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബജറ്റ് പാവപ്പെട്ടവർക്കും മദ്ധ്യവർഗത്തിന്റേയും ക്ഷേമം ഉറപ്പാക്കുന്നതായിരിക്കുമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
Comments