മലയാളികളെ അഞ്ചുപതിറ്റാണ്ടുകളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത നടൻ ഇന്നസെന്റിന്റെ വിടവാങ്ങലിൽ വിങ്ങിപ്പൊട്ടി സിനിമാലോകം. മലയാള സിനിമയുടെ ചിരിമാഞ്ഞിരിക്കുകയാണെന്ന വേദനയിലാണ് ഓരോ മലയാളിയും. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വിയോഗ സമയത്തും സിനിമതാരങ്ങടക്കം നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. അദ്ദേഹത്തിൻെറെ വിയോഗത്തിന് പിന്നാലെ നടൻ ജയറാം, ദിലീപ്, മമ്മുട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ, മധുപാൽ തുടങ്ങിയവർ ആശുപത്രിയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മാദ്ധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം അവിടെനിന്ന് മടങ്ങിയത്. മന്ത്രി പി രാജീവ് ആണ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കുകയാണ് കേരളം.

മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ദിലീപ്, സൗബിൻ ഷാഹിർ, ഇന്ദ്രജിത്ത്, റിമി ടോമി , ജയറാം, ദിലീപ്, മമ്മുട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ, മധുപാൽ എന്നു തുടങ്ങി സിനിമാരംഗത്തുനിന്നും നിരവധി പേരാണ് ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.
നടൻ ദിലീപിന്റെ വെെകാരികമായ കുറിപ്പ് ഇങ്ങനെയാണ്…. “വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും……. ”

ഒരുപക്ഷേ മലയാള സിനിമയിലെ ഇന്നസെൻ്റ്-മോഹൻലാൽ കോമ്പോ ആർക്കും മറക്കാനാകുന്നതല്ല. ദേവാസുരം മുതൽ തുടങ്ങിയ ആ യാത്രയിൽ പിന്നീട് കാണാനായത് ആരെയും കൊതിപ്പിക്കും തരത്തിലുള്ള സ്നേഹ ബന്ധങ്ങളുടെ നേർകാഴ്ചയായിരുന്നു.

മോഹൻലാലിന്റെ വാക്കുകൾ……… “എന്താ പറയേണ്ടത് എന്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…“
“സിനിമ ചരിത്രത്തിലെ ഒരു ഐതിഹാസിക അദ്ധ്യായത്തിന് അന്ത്യം! നിത്യശാന്തി നേരുന്നു, ഇതിഹാസമേ,” പൃഥ്വിരാജ് കുറിക്കുന്നു.
“നന്ദി ഇന്നസെൻ്റ് ചേട്ടാ! നൽകിയ ചിരികൾക്ക്… സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും,” മഞ്ജു വാര്യർ കുറിച്ചതിങ്ങനെ.
“ഇന്ത്യൻ സിനിമയ്‌ക്ക് മറ്റൊരു വലിയ നഷ്ടം. മൂന്ന് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഒരു സാഹോദര്യത്തിന് വിരാമമിട്ടതിനാൽ ഈ നിമിഷം എനിക്ക് വാക്കുകൾ കിട്ടാതെ പോവുന്നു. അദ്ദേഹത്തെ പരിചയപ്പെടാനും നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് സ്ക്രീൻ സ്പേസ് പങ്കിടാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ,” ജയറാം അനുസ്മരിച്ചു.“
“എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.. “ – വിനീത് ശ്രീനിവാസൻ അനുസ്മരിച്ചു.
അതേസമയം ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്‌ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകീട്ട് 3.30 മുതൽ ചൊവ്വാഴ്ച രാവിലെ 10 വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് നാളെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും.
മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഇന്നസെന്റ്. ഇന്നലെ രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമായത്. 75 വയസ്സായിരുന്നു.
Comments