ഭുവനേശ്വർ: പാക് ചാര ഏജൻസികൾക്ക് അനധികൃതമായി സിം കാർഡുകളും ഒടിപികളും കൈമാറിയ മൂന്ന് പേർ അറസ്റ്റിൽ. ഒഡീഷ പോലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ് പ്രതികളെ പിടികൂടിയത്. പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളുമായും ഐഎസ്‌ഐ ഏജന്റുമാരുമായും പാകിസ്താനിലും ഇന്ത്യയിലുമായി ഇത്തരത്തിൽ അനധികൃത കൈമാറ്റം നടത്തിയതിനാണ് അറസ്റ്റ്.
പിടിയിലായവർ മറ്റ് ആളുകളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി വൻ തോതിൽ സിമ്മുകൾ കൈക്കലാക്കുകയും ഇതിൽ നിന്ന് ലഭ്യമാകുന്ന ഒടിപികൾ പാകിസ്താനിലെയും ഇന്ത്യയിലെയും ചില പിഐഒ, ഐഎസ്‌ഐ ഏജന്റുമാർ ഉൾപ്പെടെയുള്ള വിവിധ ആളുകൾക്ക് വിൽക്കുകയും ചെയ്തു.
ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒഡീഷ എസ്ടിഎഫ് നയാഗർ, ജാജ്പൂർ ജില്ല എന്നിവിടങ്ങളിൽ നിന്നുമുള്ള മൂന്ന് പ്രതികളെയാണ് സംഭവത്തിൽ പിടികൂടിയത്. പഠാണിസമന്ത് ലെങ്ക, ഐടിഐ ടീച്ചറായി ജോലി ചെയ്യുന്ന സരോജ് കുമാർ നായക്, സൗമ്യ പട്‌നായിക് എന്നിവരെയാണ് പിടികൂടിയത്.
ഇവരിൽ നിന്നും 19 മൊബൈൽ ഫോണുകൾ, 47 പ്രീ-ആക്ടീവേറ്റഡ് സിം കാർഡുകൾ, 61 എടിഎം കാർഡുകൾ, 23 സിം കവറുകൾ ലാപ്‌ടോപ്പുകൾ എന്നിവ കണ്ടെടുത്തു. വാട്‌സ്ആപ്പ്, ടെലിഗ്രാം, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ടുകൾ എടുക്കുന്നതിനും ആമസോൺ, ഫ്‌ളിപ്പകാർട്ട് എന്നീ ഓൺലൈൻ ഷോപ്പിംഗ് ആപ്പുകളിലും വിവിധ അക്കൗണ്ടുകളും സൃഷ്ടിയ്‌ക്കുന്നതിനാണ് ഒടിപികൾ ഉപയോഗിച്ചത്. കൂടാതെ ഇമെയിൽ അക്കൗണ്ടുകൾക്കായും ഇവ ഉപയോഗിക്കുന്നു. ഈ അക്കൗണ്ടുകൾ ഒരു ഇന്ത്യൻ പൗരന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും യഥാർത്ഥത്തിൽ പാക്കിസ്താനിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്.
സമൂഹ മാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ ചാരവൃത്തി, തീവ്രവാദികളുമായുള്ള ആശയവിനിമയം, ഇന്ത്യാ വിരുദ്ധ പ്രചാരണം, സമൂഹമാദ്ധ്യമങ്ങളിൽ രാജ്യ വിരുദ്ധമായി ഭിന്നിപ്പിക്കുന്ന വികാരങ്ങൾ വളർത്തൽ, ലൈംഗികാതിക്രമം, ഹണി ട്രാപ്പിംഗ് തുടങ്ങിയ വിവിധ തരത്തിലുള്ള രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ഇവർ നടത്തിയിരുന്നതായി കണ്ടെത്തി. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകളിലൂടെ ഭീകരർക്കുൾപ്പെടെ സാധനങ്ങൾ ഇവർ എത്തിച്ചതായും അന്വേഷണ ഏജൻസികൾ കണ്ടെത്തി.
Comments