ഇടുക്കി: മൂന്നാറിൽ പലചരക്ക് കടയ്‌ക്ക് നേരെ പടയപ്പയുടെ ആക്രമണം. ആക്രമണത്തിൽ ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ തകർത്തു. ഇതുവരെ 19 തവണ കാട്ടാനകൾ തന്റെ കട അക്രമിച്ചിട്ടുണ്ടെന്ന് കടയുടമ പുണ്യവേൽ പറഞ്ഞു. പ്രദേശവാസികൾ വിവിരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
മറ്റ് കാട്ടാനകളിൽ നിന്നും സ്ഥിരമായി ആക്രമണം ഉണ്ടാകാറുണ്ടെങ്കിലും പടയപ്പയിൽ നിന്ന് ഇത് ആദ്യമായാണ് ആക്രമണമുണ്ടാകുന്നത്. കടയോട് ചേർന്ന് തന്നെയാണ് പുണ്യവേലിന്റെ വീടും. കാട്ടാന ആക്രമണം പതിവായതോടെ ഇവിടെ സിസിടിവി സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയത്് പടയപ്പയാണെന്ന് തിരിച്ചറിഞ്ഞത്.
തോട്ടം മേഖലയിൽ സ്ഥിര സാന്നിദ്ധ്യമായിരുന്ന പടയപ്പയെ 20 ദിവസമായി കാണാനില്ലെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം കടയ്‌ക്ക് നേരെ ആക്രമണമുണ്ടായത്. കഴിഞ്ഞ മാസം മൂന്നാർ പഞ്ചായത്തിന് കീഴിലുള്ള നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ആന സ്ഥിരമായി എത്തിയിരുന്നു. കാട്ടിലെ ഭക്ഷണ ലഭ്യത കുറഞ്ഞതോടെ തീറ്റതേടിയായിരുന്നു ആന ഇവിടേക്ക് എത്തിയിരുന്നത്.
Comments