ഇടുക്കി: മൂന്നാറിൽ ജനവാസമേഖലയിൽ വീണ്ടും പടയപ്പയെത്തി. ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിമേട് ഭാഗത്താണ് കൊമ്പൻ എത്തിയത്. ഈ സമയം ഗൂഡാർവിള എസ്റ്റേറ്റിൽ നിന്നും കൊളുന്ത് കയറ്റി വന്ന ട്രാക്ടർ പടയപ്പ തടഞ്ഞു. ആനയെ കണ്ടതോടെ ഡ്രൈവർ ഇറങ്ങിയോടി രക്ഷപ്പെട്ടു.
ട്രാക്ടർ ഡ്രൈവർ സെൽവകുമാർ ആണ് ആനയെ കണ്ടതോടെ ഇറങ്ങിയോടിയത്. വാഹനത്തിനടുത്ത് നിലയുറപ്പിച്ച കൊമ്പൻ ഭക്ഷണമെന്ന് കരുതി വാഹനത്തിലുണ്ടായിരുന്ന ചാക്ക് കെട്ടുകൾ പരിശോധിച്ചു. പക്ഷേ വാഹനത്തിന് കേടുപാടുകൾ വരുത്താനോ, കൊളുന്ത് കെട്ടുകൾ പുറത്ത് വലിച്ചിടാനോ കൊമ്പൻ തുനിഞ്ഞില്ല. ഒരു മണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് കാട്ടിലേക്ക് മടങ്ങി.
അതേസമയം ആനയുടെ മുന്നിൽപ്പെട്ട വാഹനം കൊമ്പൻ തകർക്കുമോയെന്ന ഭയത്താൽ പടയപ്പയോട് അപേക്ഷിക്കുന്ന സെൽവകുമാറിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പ്രായാധീക്യത്താൽ ക്ഷീണിതനാണ് പടയപ്പ. ഭക്ഷണത്തിനായി മാലിന്യ പ്ലാന്റിലടക്കം മുമ്പ് പടയപ്പ എത്തിയിരുന്നു. കൂടാതെ ഒരു കാലിന്റെ ബലക്കുറവും ആനയെ വല്ലാതെ അലട്ടുന്നുണ്ട്.
Comments