ആലപ്പുഴ: സ്വകാര്യ ബസിന് മുന്നിൽ കുത്തിയ കൊടി അഴിച്ചു മാറ്റിയ ബസുടമയെ മർദ്ദിച്ച് സിഐടിയു പ്രവർത്തകർ. ബസ് ഉടമ രാജ്മോഹനെയാണ് പോലീസ് നോക്കി നിൽക്കെ വഴിയിലിട്ട് സിഐടിയു പ്രവർത്തകർ തല്ലിയത്. കോടതി ഉത്തരവിനെ തുടർന്ന് ബസ് എടുക്കാൻ പോയതായിരുന്നു രാജ്മോഹൻ. അജയ് കെ.ആർ എന്ന സിപിഎം ഗുണ്ടയാണ് തന്നെ തല്ലിയതെന്ന് ബസുടമ പറഞ്ഞു. തന്റെ തൊഴിലാളികളെ ഇവർ കൊല്ലാൻ മടിക്കില്ലെന്നും അവർക്ക് സംരക്ഷണം നൽകണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബസ് സർവീസ് നടത്താൻ കോടതി ഉത്തരവ് ഉണ്ടായിരുന്നു. സ്വതന്ത്രമായി ബസ് സർവീസ് നടത്താൻ പോലീസ് സംരക്ഷണം നൽകണം എന്നായിരുന്നു ഉത്തരവ്. ആ ഉത്തരവ് സിഐടിയു നേതാക്കളെ കാണിച്ച് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും എന്റെ തൊഴിലാളികളെ അവർ ഭീഷണിപ്പെടുത്തി ഓടിച്ചു. കോട്ടയം എഎസ്പിയെ അറിയിച്ചപ്പോൾ കൊടിയഴിച്ച് മാറ്റിയ ശേഷം ബസ് ഓടിച്ചോളൂ എന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ, കൊടി അഴിക്കാൻ ചെന്നപ്പോൾ അജയ് കെ.ആർ എന്ന ഗുണ്ട തല്ലുകയായിരുന്നു. മൂക്കിൽ നിന്നും ചോര വന്ന് ഞാൻ താഴെ വീണു. എസ്‌ഐയെയും മർദ്ദിക്കാൻ ഇയാൾ ശ്രമിച്ചു.
എന്റെ മുഖത്തേറ്റ അടി കേരള ജനതയുടെ മുഖത്തേറ്റ അടിയാണ്. ഇതാണ് ഇവിടുത്തെ ജനാധിപത്യം. ഇതാണ് നമ്പർ വൺ കേരളം. വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ ദ്രോഹിക്കുകയാണ് ഇവർ. എന്റെ തൊഴിലാളികളേയും ഇവർ അക്രമിക്കും. അവർക്ക് സംരക്ഷണം നൽകണം. ഈ സമരവുമായി മുന്നോട്ട് പോകും. ഗുണ്ടാ രാഷ്‌ട്രീയമാണ് ഇവിടെ നടക്കുന്നത്. പോലീസിനും പേടിയാണ്. ഞാൻ രാജ്യത്തിന് വേണ്ടി അതിർത്തിയിൽ പോരാടിയ ഒരു മനുഷ്യനാണ്. എനിക്കുള്ള ധൈര്യമൊന്നും ഇവർക്ക് ഉണ്ടാകണമെന്നില്ല- രാജ്മോഹൻ പറഞ്ഞു.
Comments