ഇടുക്കി: വൈദ്യുതി ബിൽ വരുമ്പോൾ തൊട്ടടുത്ത് ഓക്‌സിജൻ മാസ്‌ക് ഉളളത് നല്ലതായിരിക്കും. ബില്ലിലെ തുക കണ്ട് നിങ്ങളുടെ ബോധം പോവുകയാണെങ്കിൽ അത് നിങ്ങളെ സഹായിച്ചേയ്‌ക്കാം.. കണ്ടാൽ ഞെട്ടുന്ന വൈദ്യുതി ബിൽ ലഭിച്ചത് തൊടുപുഴയിലെ ഉപഭോക്താക്കൾക്കാണ്. പത്തിരട്ടിയിലധികം വൈദ്യുതി ബില്ലാണ് പ്രദേശത്തുള്ളവർക്ക് കെഎസ്ഇബി ഇട്ടിരിക്കുന്നതെന്നാണ് വിവരം. പരാതിയുമായി മുന്നൂറിലധികം ഉപഭോക്താക്കളാണ് കെഎസ്ഇബിയെ ഇതിനോടകം സമീപിച്ചത്.
ശരാശരി 2,000-2,500 രൂപ ബില്ല് അടച്ചിരുന്ന ഗാർഹിക ഉപഭോക്താക്കൾ പുതിയ ബിൽ വന്നപ്പോൾ അമ്പരന്നു. 30,000 മുതൽ 60,000 രൂപ വരെയാണ് പലർക്കും ബിൽ തുക ലഭിച്ചത്. തൊടുപുഴ ടൗണിൽ താമസിക്കുന്ന മണർകാട്ട് സണ്ണി സെബാസ്റ്റ്യൻ നേരത്തെ വൈദ്യുതി ചാർജിനത്തിൽ അടച്ചിരുന്നത് 2,200 രൂപയായിരുന്നു. എന്നാൽ പുതിയ മീറ്റർ റീഡിംഗ് കഴിഞ്ഞപ്പോൾ ബിൽ 60,611 ആയി വർധിച്ചു. 53,550 രൂപ എനർജി ചാർജും 5,355 രൂപ നികുതിയും ഉൾപ്പെടെയാണ് 60,611 രൂപ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അധികമായുള്ള ബിൽ ലഭിച്ചതോടെ നഗരസഭ അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉപഭോക്താക്കളും കെഎസ്ഇബിക്ക് മുന്നിൽ സമരവുമായെത്തി. വിഷയം ശ്രദ്ധയിൽപ്പെട്ടതായും താത്കാലികമായി പഴയ ബിൽ അനുസരിച്ചുള്ള തുക ഉപഭോക്താക്കൾ അടച്ചാൽ മതിയെന്നും കെഎസ്ഇബി എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു. ഇതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്.
വൈദ്യുതി ബിൽ കൂടിയതുമായ ബന്ധപ്പെട്ട് ഇതിനോടകം മുന്നൂറിലധികം പരാതികൾ ലഭിച്ചെന്നാണ് കെഎസ്ഇബി പറയുന്നത്. അതേസമയം കാരണമെന്തെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് കെഎസ്ഇബി അറിയിച്ചു.















