മലപ്പുറം: സിപിഎമ്മിനെതിരെ സമസ്ത മുഷാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദവി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൊലച്ചതി ചെയ്തവരാണെന്ന് മുഷാവർ അംഗം ആരോപിച്ചു. ചരിത്രം പരിശോധിച്ചാൽ സിപിഎമ്മിന്റെ വഞ്ചനപരമായ നിലപാട് കാണാം. ഏകീകൃത സിവിൽ കോഡിനെതിരായ സെമിനാറിൽ സമസ്ത പങ്കെടുത്തത് മുഷാവറയുടെ തീരുമാന പ്രകാരമല്ല, സമസ്തയുടെ നേതൃത്വം എടുത്ത തീരുമാനമാണെന്നും മുഷാവറ അംഗം വ്യക്തമാക്കി.
ഏകീകൃത സിവിൽ കോഡിൽ പല വ്യക്തികളും പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണ്. അവരോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. സിപിഎമ്മും സമസ്തയും രണ്ട് ധ്രുവങ്ങളിൽ ഉള്ളവരാണ്. സമസ്തയെ എന്തെങ്കിലും ചെയ്യാൻ സിപിഎമ്മിന് കഴിയില്ലെന്നും മതപരമായ കാര്യങ്ങളിൽ സമസ്തയ്‌ക്ക് എതിരാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽകോഡ് സെമിനാറിൽ പങ്കെടുക്കാൻ തയ്യാറായ സമസ്തയുടെ നിലപാടിനെതിരെ നേരത്തെ തന്നെ ബഹാഉദ്ദീൻ മുഹമ്മദ് നദവി രംഗത്തുവന്നിരുന്നു. കേരളത്തിലിരുന്ന് മൂന്നരപതിറ്റാണ്ട് മുമ്പ് തന്നെ ഏകീകൃത സിവിൽകോഡിനെ അനുകൂലിച്ചവരാണ് സിപിഎമ്മുകാർ. ഇഎംഎസും നായനാരും ഉൾപ്പെടുന്ന സിപിഎമ്മുകാർ അന്ന് ഏകീകൃത സിവിൽകോഡിന് വേണ്ടി വാദിക്കുകയും ഇന്ന് എതിർക്കുകയും ചെയ്യുന്നു. ഇവരെ സൂക്ഷിക്കണമെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ നദവി പറഞ്ഞത്.
Comments