കോഴിക്കോട്: സിപിഎമ്മിന്റെ യുസിസി വിരുദ്ധ സെമിനാറിനെതിരെ എഴുത്തുകാരി ഖദീജ മുംതാസ് നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണൻ. സെമിനാറിൽ മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് തെറ്റാണെന്ന ഖദീജ മുംതാസിനെപ്പോലുളളവരുടെ നിലപാടുകൾ അറിവില്ലായ്മ മൂലമാണെന്ന് കെ.ടി കുഞ്ഞിക്കണ്ണൻ പ്രതികരിച്ചു. ബിജെപിയുടെ പ്രഖ്യാപനങ്ങളെ ലഘൂകരിച്ച് കാണുന്ന അജ്ഞതയിൽ നിന്നുണ്ടാകുന്ന പ്രതികരണമാണ് ഖദീജ മുംതാസ് നടത്തിയതെന്നാണ് കുഞ്ഞിക്കണ്ണന്റെ വാദം.
സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ ഖദീജാ മുംതാസ് മാത്രമല്ല മാറ്റാരും പ്രസംഗിച്ചിരുന്നില്ല. ഏകീകൃത സിവിൽ കോഡിനെതിരായ നിലപാട് മുന്നോട്ട് വയ്‌ക്കുകയും വ്യക്തിനിയമ പരിഷ്‌കരണങ്ങൾ അതത് വിഭാഗങ്ങളിൽ നടക്കേണ്ട ചർച്ചയുടെയും സമവായത്തിന്റെയും പ്രശ്നമായി കാണുകയുമാണ് ചെയ്തതെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു.
സിപിഎമ്മിന് മതനേതാക്കളെ ഭയമുളളത് കൊണ്ടാണോ സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നതെന്ന് ഖദീജ മുംതാസ് ചോദിച്ചിരുന്നു. മത നേതൃത്വങ്ങളും രാഷ്‌ട്രീയ നേതൃത്വങ്ങളും പിണങ്ങുമോ എന്ന ആശങ്കയാകാം ഒരുപക്ഷേ അതിന് കാരണമെന്നും ഇടത് സഹയാത്രികയായ ഡോ. ഖദീജ മുംതാസ് ചൂണ്ടിക്കാട്ടി. മുസ്ലീം സ്ത്രീകൾക്ക് അനുകൂലമാകുന്ന വിധത്തിൽ മുസ്ലീം വ്യക്തിഗത നിയമങ്ങളിൽ മാറ്റം വരണമെന്നായിരുന്നു ഖദീജ മുംതാസിന്റെ നിലപാട്.
Comments