ഡൽഹി: 2024 ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ‘ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക്ക് ഇൻക്ലൂസിവ് അലയൻസ്’ എന്ന പേരിൽ പ്രതിപക്ഷ ഐക്യം രൂപീകരിച്ചതിന് പിന്നാലെ തമ്മിലടി. പ്രതിപക്ഷ ഐക്യത്തിന് ആദ്യ തിരിച്ചടി നൽകി രംഗത്തു വന്നിരിക്കുകയാണ് സിപിഎം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെയാണ് ആരോപണവുമായി സിപിഎം എത്തിയത്. മമതാ ബാനർജി അധികനാൾ പ്രതിപക്ഷ ഐക്യത്തിനൊപ്പം ഉണ്ടാവില്ലെന്നും അവർ കാല് വാരുമെന്നും സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ പറഞ്ഞു.
‘ഇടതുപക്ഷവും കോൺഗ്രസും ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) പോരാടുകയാണ്. ദേശീയ തലത്തിൽ സ്ഥിതി വ്യത്യസ്തമാണ്. എന്നാൽ, മമത ബാനർജി എത്രകാലം ഈ സഖ്യത്തിൽ തുടരും എന്നതാണ് ചോദ്യം. മമത ബാനർജി ബിജെപിയുടെ സ്വാഭാവിക സഖ്യകക്ഷിയാണ്. അവർ വാജ്‌പേയി സർക്കാരിൽ മന്ത്രിയായിരുന്നു. മമത വിരുദ്ധ തരംഗത്തിൽ പ്രതിച്ഛായ കെട്ടിപ്പടുക്കാനാണ് അവർ ശ്രമിക്കുന്നത്. മമത സഖ്യം ഉപേക്ഷിക്കുന്നത് പ്രതിപക്ഷ ഐക്യത്തെ കാര്യമായി ബാധിക്കും’.
‘ആരെങ്കിലും ഒരു യോഗത്തിന് വരുന്നത് തടയാൻ ആർക്കും കഴിയില്ല. ഞാൻ വീണ്ടും പറയുന്നു, മമത ബാനർജി പ്രതിപക്ഷം വിടും. അവർ എപ്പോൾ വേണമെങ്കിലും സഖ്യം വിട്ട് ബിജെപിയുടെ കൈകളിലെത്തും. എല്ലാ പാർട്ടികളും ഇത് മനസ്സിലാക്കണം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവർ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചു. എന്നാൽ ഇന്നലെ അവർ അദ്ദേഹത്തെ പുകഴ്‌ത്തുകയായിരുന്നു’- ബികാഷ് രഞ്ജൻ ഭട്ടാചാര്യ പറഞ്ഞു.
Comments