വനിതാ ലോകകപ്പിൽ ഒരു മത്സരം പോലും ജയിക്കാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി അർജന്റീന. പുരുഷ ടീമിനെ പോലെ കപ്പുയർത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന ടീമാണ് താരതമ്യേന കുഞ്ഞൻ ടീമുകളോട് തോറ്റ് പുറത്തായത്. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ സ്വീഡനോട് 2 ഗോളുകൾക്കായിരുന്നു പരാജയം. ഇറ്റലിയോടും തോൽവി വഴങ്ങിയ നീലപ്പട ദക്ഷിണാഫ്രിക്കയോട് സമനിലയുമായി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
അതേസമയം മൂന്നു മത്സരങ്ങളും ജയിച്ച സ്വീഡൻ ഗ്രൂപ്പ് ജേതാക്കൾ ആയി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർക്ക് ആയിട്ടുള്ള പോരാട്ടത്തിൽ ഇറ്റലിയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ചരിത്രം എഴുതി. ചരിത്രത്തിൽ ആദ്യമായി ആണ് ദക്ഷിണാഫ്രിക്ക പ്രീ ക്വാർട്ടറിൽ എത്തുന്നത്.സ്വീഡനായി 66-ാം മിനിറ്റിൽ റബേക്കയാണ് ആദ്യം വലകുലുക്കിയത്. തുടർന്ന് 90 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട എലിൻ റൂബൻസൻ അർജന്റീന പരാജയം ഉറപ്പിച്ചു.
പ്രീ ക്വാർട്ടറിൽ കരുത്തരായ അമേരിക്കയാണ് സ്വീഡന്റെ എതിരാളികൾ. കരുത്തരായ ഇറ്റലിയെ പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ചാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. സ്‌കോർ 3-2. മത്സരത്തിൽ 11 മത്തെ മിനിറ്റിൽ അരിയാന കരൂസോയുടെ പെനാൽട്ടി ഗോളിൽ ഇറ്റലി മത്സരത്തിൽ മുന്നിലെത്തി.എന്നാൽ 32 മത്തെ മിനിറ്റിൽ ഒർസിയുടെ സെൽഫ് ഗോൾ ദക്ഷിണാഫ്രിക്കക്ക് തുണയായി. രണ്ടാം പകുതിയിൽ 67-ാം മിനിറ്റിൽ ഹിൽദ മഗയിയ മനോഹരമായ ഗോളിലൂടെ ആഫ്രിക്കൻ ടീമിന് മുൻതൂക്കം നൽകി.
74-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ കരൂസോ മത്സരത്തിൽ ഇറ്റലിയെ വീണ്ടും ഒപ്പം എത്തിച്ചു. എന്നാൽ ഇഞ്ച്വറി ടൈമിൽഹിൽദ മഗയിയയുടെ പാസിൽ നിന്നു ഗോൾ നേടിയ തെമ്പി ഗറ്റ്‌ലാന ദക്ഷിണാഫ്രിക്കക്ക് സ്വപ്‌നജയവും പ്രീക്വാർട്ടർ ടിക്കറ്റും നൽകിയത്.പ്രീ ക്വാർട്ടറിൽ ഹോളണ്ടുമായി ഏറ്റുമുട്ടും.
Comments