ബെംഗളൂരു: ചന്ദ്രയാൻ-3ന്റെ വിജയത്തിന് പിന്നാലെ നേരിട്ടെത്തി അഭിനന്ദനമറിയിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഇസ്രോ. ഇന്ത്യൻ ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച അതുല്യ നേട്ടമെന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രിക്ക് നന്ദിയുമായി ഇസ്രോയെത്തിയത്.
Dhanyavaad, Honorable Prime Minister of India Shri @narendramodi ji. https://t.co/r66p5bPFN0
— ISRO (@isro) August 26, 2023
ലോകം ഇന്നുവരെ എത്തിയിട്ടില്ലാത്ത ഉയരത്തിലാണ് ഇന്ന് രാജ്യമെന്നും അതിന്റെ കാരണക്കാരാണ് ഓരോ ശാസ്ത്രജ്ഞരെന്നും പ്രധാനമന്ത്രി ഇസ്ട്രോകിലെ പ്രസംഗത്തിൽ പറഞ്ഞു. ഇരുണ്ട കോണിൽ പോലുമെത്തി വെളിച്ചം വീശാൻ ഇന്ത്യയ്ക്കായി. രാജ്യം അനുദിനം വളരുകയാണ്, പുതിയ ഇന്ത്യ കൊട്ടിപ്പടുത്തുന്നതിൽ ഇസ്രോയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഫ്റ്റ് ലാൻഡിംഗ് എന്ന നേട്ടം യാഥാർത്ഥ്യമാക്കിയത് ശാസ്ത്രജ്ഞരാണ്. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ കാൽപ്പാടുകൾ പതിച്ചുകഴിഞ്ഞു. ലോകം മുഴുവൻ ഭാരതത്തിന്റെ ഈ ബൃഹത്തായ നേട്ടത്തെ അംഗീകരിച്ച് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബെംഗളൂരുവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് സെന്ററിൽ നടന്ന സമ്മേളനത്തിൽ വളരെ വൈകാരികമായ പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. കണ്ണുനിറഞ്ഞ്, ശബ്ദമിടറിയാണ് സമ്മേളനത്തെ നരേന്ദ്രമോദി അഭിസംബോധന ചെയ്തത്. ചാന്ദ്രയാൻ- 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ഓരോ നിമിഷവും ഓർമയിലുണ്ട്. ആ നിമിഷത്തിൽ താൻ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങൾക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തിൽ സന്തോഷിക്കും. രാജ്യം ചന്ദ്രനിലും സാന്നിധ്യമറിയിച്ച ഓഗസ്റ്റ് 23 എന്ന സുദിനം ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാൻ-3 എന്ന അഭിമാന പേടകം സ്പർശിച്ച ദക്ഷിണധ്രുവത്തിലെ ഇടത്തെ ശിവശക്തി പോയിന്റ് എന്നും ചന്ദ്രയാൻ-2 തകർന്നുവീണ ഇടം തിരംഗ പോയിന്റ് എന്നറിയപ്പെടുമെന്നും നരേന്ദ്രമോദി പറഞ്ഞു. വരും തലമുറയെ ശാസ്ത്രം ഉപയോഗപ്പെടുത്താൻ പ്രചോദിപ്പിക്കുമെന്നും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
Comments