തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെയും മുഖ്യമന്ത്രിക്ക് വേണ്ടി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്. ഇതിനായി പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തിന് അന്തിമ അംഗീകാരമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തെത്തും.
സംസ്ഥാനം രൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സർക്കാർ ധൂർത്ത് തുടരുന്നതിൽ വലിയ ആക്ഷേപമാണ് ഉയരുന്നത്. 80 ലക്ഷം രൂപ നിരക്കിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിന് ധനവകുപ്പ് അനുമതി നൽകിയതോടെ വിമർശനങ്ങൾ കൂടുതൽ ശക്തമാവുകയാണ്. ഇതിനായി സർക്കാർ നൽകിയ ശുപാർശ കഴിഞ്ഞ ദിവസമാണ് ധനവകുപ്പ് അംഗീകരിച്ചത്. ചിപ്സൺ എയർവെയ്സ് എന്ന കമ്പനിക്കാണ് ഹെലികോപ്റ്ററിന്റെ കരാർ നൽകിയിട്ടുള്ളത്. മാർച്ച് മാസത്തിലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് അന്തിമ കരാറിൽ എത്തിയത്.
മാർച്ച് മാസത്തിൽ ചിപ്സൺ എയർവെസിൽ നിന്നും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന തീരുമാനങ്ങൾ ഉണ്ടായിരുന്നെങ്കിലും അധിക പറക്കലിന് 90,000 രൂപ വീണ്ടും നൽകണമെന്നായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. നിരക്ക് കുറയ്ക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കമ്പനി വഴങ്ങിയില്ല. ഇതോടെ താത്കാലികമായി കരാർ നടപടികൾ നിർത്തിവച്ചു. എന്നാൽ കമ്പനി ആവശ്യപ്പെടുന്ന തുകയ്ക്ക് ചിപ്സൺ എയർവെയ്സിന് തന്നെ കരാർ നൽകാനാണ് സർക്കാർ തീരുമാനം.
20 മണിക്കൂർ പറക്കുന്നതിന് മാസം 80 ലക്ഷം രൂപ വാടകയും അധിക മണിക്കൂറിന് 90,000 രൂപയും നൽകാമെന്ന കരാറിനാണ് ധനവകുപ്പ് പച്ചക്കൊടി വീശിയത്. നിലവിൽ ഹെലികോപ്റ്ററിൽ പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ സന്ദർശനം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ഹെലികോപ്റ്റർ എടുക്കുന്നതെന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ യാത്ര സൗകര്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് ആക്ഷേപം.
Comments