ന്യൂഡൽഹി: സനാതന ധർമ്മത്തെ അവഹേളിക്കാനുള്ള ശ്രമങ്ങൾ ആവർത്തിക്കുമ്പോഴും രാഹുലും ഐ.എൻ.ഡി.ഐ.എ സഖ്യവും മൗനം തുടരുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. മനുഷ്യർക്കിടയിൽ വിഭജനത്തിന്റ സന്ദേശം പകരുന്ന സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് അനുരാഗ് ഠാക്കൂറിന്റെ പ്രതികരണം.
ഉപനിഷത്തുകളും ഭഗവദ് ഗീതയും വായിച്ചിട്ടുള്ളയാളാണ് താനെന്നും ബിജെപി പറയുന്ന കാര്യങ്ങൾക്ക് ഹിന്ദുമതവുമായി ബന്ധമില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് അനുരാഗ് ഠാക്കൂർ വിമർശനമറിയിച്ചത്. സനാതന ധർമ്മത്തെ അവഹേളിക്കുന്ന കാര്യത്തിൽ പ്രതിപക്ഷം മൗനം വെടിയണമെന്ന് ഠാക്കൂർ ആവശ്യപ്പെട്ടു.
സനാതന ധർമ്മത്തെ അവഹേളിക്കുന്നതിൽ മാത്രമായി പ്രതിപക്ഷം ഒതുങ്ങുന്നു. അവരുടെ മാനസികാവസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും സനാതന ധർമ്മത്തെ അവഹേളിക്കാനുള്ള ശ്രമങ്ങൾ ഒന്നിനുപുറകെ ഒന്നായി നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. അയോദ്ധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് ശേഷം ഗോധ്രയ്‌ക്ക് സമാനമായ സംഭവം ഉണ്ടായേക്കാമെന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പ്രസ്തവനയ്‌ക്ക് പിന്നിൽ അധികാരത്തിന്റെ അത്യാർത്തിയാണെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.
Comments