ബെയ്ജിംഗ്: ചൈനീസ് കറൻസിയായ യുവാന്റെ മൂല്യം ഇടിഞ്ഞതോടെ 13 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് സ്വർണ്ണവില. ജനം സ്വർണ്ണ നിക്ഷേപത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെയാണ് നിരക്ക് ഉയർന്നത്.
യുവാൻ ദുർബലമായ സാഹചര്യത്തിൽ ഓഹരി വിപിണി സുരക്ഷിതമല്ലെന്ന സാഹചര്യം സംജാതമായതോടെ നിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ വലിയ പ്രതിസന്ധിയിലായിരുന്നു. ഭവന നിർമ്മാണ മേഖലയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഈ സാഹചര്യത്തിലാണ് ജനം സ്വർണ്ണ നിക്ഷേപത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതോടെ സ്വർണ്ണവില 13 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം സ്വർണ്ണത്തിന്റ സപോട്ട് വില 473 യുവാൻ ആണ്. സെപ്റ്റംബർ പകുതിയോടെ, പ്രധാന ബ്രാൻഡുകളായ ചൗ തായ് ഫുക്ക്, ചൗ സാങ് സാങ്, ചൈന ഗോൾഡ് എന്നിവയിൽ നിന്നുള്ള സ്വർണത്തിന്റെ ചില്ലറ വിൽപ്പന ഗ്രാമിന് 600 യുവാൻ വരെ ഉയർന്നിരുന്നു. നിക്ഷേപത്തിനായി മറ്റ് സാധ്യതകൾ സുരക്ഷിതമല്ലാത്തതിനാൽ ആവശ്യക്കാർ സ്വർണ്ണത്തിന്റ പിറകെയാണ്. കഴിഞ്ഞ രണ്ട് മാസമായി സ്വർണ്ണ വിൽപ്പന 20 മുതൽ 30 ശതമാനം വരെ വർധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ചൈനീസ് സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയാണെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.