ജയ്പൂർ: രാജസ്ഥാനിൽ വയോധികയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ കൊച്ചുമകനും സൂഹൃത്തുക്കളും പിടിയിൽ. മുഹമ്മദ് അഫ്താബ്, സൂരജ് സാൽവി, ആദിൽ ഖാൻ, മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ ഭിൽവാരയിലാണ് സംഭവം. വയോധികയുടെ വീട്ടിലേക്ക് കൊച്ചുമകനും സംഘവും അതിക്രമിച്ച് കയറി കവർച്ച നടത്തുകയായിരുന്നു. സിസിടിവി ദൃശ്യമാണ് പ്രതികളെ കുടുക്കിയത്.
കവർച്ചാ സംഘം വീട്ടിനകത്തേക്ക് കയറുന്നതും ഇറങ്ങി പോകുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. മോഷണത്തിൽ പണവും സ്വർണം,വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടതായി വയോധിക പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകനും സംഘവും പിടിയിലായത്.
മോഷണം നടത്താൻ ആസൂത്രണം ചെയ്തതിന് പിന്നിലെ പ്രധാന സൂത്രധാരൻ കൊച്ചുമകൻ അഫ്താബാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പ്രദേശത്ത് മോഷ്ണ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.