ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഭീകര സംഘടനയായ ലഷ്കർ-ഇ- ത്വയ്ബയിലുൾപ്പെട്ട മോറിഫത്ത് മഖ്ബൂൽ, ജാസിം ഫാറൂഖ് അബ്രാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ അൽഷിപോറ ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്.
അൽഷിപോറ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് പരിശോധന നടത്തിയത്. ഇതിന് പിന്നാലെ തന്നെ ഭീകരർ ആക്രമിക്കുകയായിരുന്നു.
2023 ഫെബ്രുവരിയിൽ പുൽവാമയിൽ വെടിയേറ്റ് മരിച്ച ഡോക്ടർ പണ്ഡിറ്റ് സഞ്ജയ് ശർമയുടെ കൊലപാതകത്തിൽ അബ്രാറിന് പങ്കുണ്ടെന്നു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ബാങ്കിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ശർമ മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.