ചെന്നൈ: ജിമ്മിലെ വർക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു. തമിഴ്നാട്ടിലെ അമ്പട്ടൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ബോഡി ബില്‍ഡറും ജിമ്മിലെ പരിശീലകനുമായിരുന്ന യോഗേഷ് (41) ആണ് മരിച്ചത്. കൊരട്ടൂരിലെ ഒരു ജിമ്മിലായിരുന്നു പരിശീലകനായിരുന്നത്. 2022ല്‍ മിസ്റ്റര്‍ തമിഴ്നാട് കിരീടം ലഭിച്ച ശേഷം കഠിന വ്യായാമങ്ങളില്‍ നിന്ന് ഇടവേളയെടുത്ത യോഗേഷ് അടുത്ത മാസം നടക്കാനിരിക്കുന്ന ഒരു മത്സരത്തിന് വേണ്ടി വീണ്ടും പരിശീലനം ആരംഭിച്ചതിനിടയിലായിരുന്നു മരണപ്പെട്ടത്.
രാവിലത്തെ വർക്കൗട്ടിന് ശേഷം താന്‍ ക്ഷീണിതനാണെന്നും സ്റ്റീം ബാത്ത് കഴിഞ്ഞ് വരാമെന്നും സഹപ്രവര്‍ത്തകരോട് പറഞ്ഞായിരുന്നു യോഗേഷ് ജിമ്മിൽ നിന്നും ഇറങ്ങിയത്. എന്നാൽ, അര മണിക്കൂറിന് ശേഷവും മടങ്ങി വരാതായപ്പോള്‍ സുഹൃത്തുക്കള്‍ക്ക് സംശയം തോന്നി. തുടർന്ന് ബാത്ത്റൂം പരിശോധിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. വിളിച്ച് നോക്കിയിട്ടും പ്രതികരണമൊന്നും ലഭിക്കാതെ വന്നപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. നിലത്ത് ബോധരഹിതനായി കിടന്ന യോഗേഷിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മരണകാരണം ഹൃദയാഘാതമാകാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ഒന്‍പത് തവണ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുള്ള അദ്ദേഹം 2022ല്‍ മിസ്റ്റര്‍ തമിഴ്നാട് പട്ടത്തിനും അര്‍ഹനായിരുന്നു.
കഠിനമായി വര്‍ക്കൗട്ട് ചെയ്യുന്നവര്‍ അത് കഴിഞ്ഞ ഉടനെ സ്റ്റീം ബാത്ത് ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഠിനമായ നിര്‍ജലീകരണത്തിന് അത് വഴിവെക്കുമെന്നാണ് പറയുന്നത്.