ന്യൂഡൽഹി: ഇൻഡി സഖ്യത്തിനുള്ളിൽ തമ്മിലടി രൂക്ഷമാകുന്നു. കോൺഗ്രസുമായി ഒത്ത് ചേർന്ന് പോകാനാകില്ലെന്ന് വ്യക്തമാക്കിയ അഖിലേഷ് പിന്നാക്ക വിഭാഗക്കാരെ ഉൾപ്പെടുത്തി പുതിയ മുന്നണി തുടങ്ങുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. ‘പിഡിഎ’ എന്നാണ് പുതിയ സഖ്യത്തെ അഖിലേഷ് വിശേഷിപ്പിക്കുന്നത്. പുതിയ സഖ്യം കോൺഗ്രസിനേയും എൻഡിഎ സഖ്യത്തേയും തോൽപ്പിക്കുന്നതിന് വേണ്ടിയാണെന്നും അഖിലേഷ് പറയുന്നു.
” ഈ രാജ്യത്തിന് പുതിയ പ്രത്യയശാസ്ത്രവും പുതിയ പാർട്ടിയും ആവശ്യമുണ്ട്. പുതിയൊരു സഖ്യമുണ്ടാകണമെന്ന് ഈ രാജ്യം ആഗ്രഹിക്കുന്നുണ്ട്. ചെറിയ പാർട്ടികളെ ഉൾപ്പെടുത്തിയാണ് പിഡിഎ സഖ്യം രൂപീകരിക്കുന്നത്. ഈ സഖ്യം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയേയും കോൺഗ്രസിനേയും പരാജയപ്പെടുത്തുമെന്നും” അഖിലേഷ് പറയുന്നു. മധ്യപ്രദേശിലെ ദാമോയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അഖിലേഷ്.
” രണ്ട് വള്ളത്തിൽ കാല് വയ്‌ക്കുന്ന രീതിയാണ് കോൺഗ്രസിന്റേയും. അവർക്ക് കൃത്യമായ നിലപാടില്ല. ബിജെപിയുടെ ബി ടീം ആയിട്ടാണ് കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കോൺഗ്രസ് വളരെ അധികം തന്ത്രശാലികളാണ്. കോൺഗ്രസിന് ആരും വോട്ട് കൊടുക്കരുത്. യഥാർത്ഥത്തിൽ ഞങ്ങളെ സഖ്യകക്ഷിയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ് ഘോരഘോരം സംസാരിക്കുന്നുണ്ട്.
മറ്റ് പാർട്ടികളുമായി യോജിച്ച് പോകാനുള്ള നിരവധി അവസരങ്ങൾ കോൺഗ്രസിന് മുന്നിൽ ഉണ്ടായിരുന്നുവെങ്കിലും, അവർ അത് ചെയ്തില്ല. പക്ഷേ സാധാരണക്കാരായ ജനങ്ങൾ ഞങ്ങൾക്കൊപ്പമാണ്. പിഡിഎയിലൂടെ കോൺഗ്രസിന് ചുട്ട മറുപടി നൽകുമെന്നും” അഖിലേഷ് യാദവ് പറഞ്ഞു.