ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ദയനീയമായ പ്രകടനം കാഴ്ച വച്ചാണ് ലോകകപ്പ് മത്സരത്തിൽ സെമി പോലും കാണാതെ പാകിസ്താൻ പുറത്തായത്. എന്നാൽ ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്തായതിന് പിന്നാലെ രാജിവച്ചിരിക്കുകയാണ് ടീമിന്റെ ബൗളിംഗ് പരിശീലകനും മുൻ ദക്ഷിണാഫ്രിക്കൻ പേസറുമായ മോണി മോർക്കൽ. ലോകകപ്പിലെ പാക് നിരയുടെ മോശം പ്രകടനമാണ് രാജിയ്‌ക്ക് പിന്നിലെ കാരണമെന്നാണ് സൂചന. മോൺ മോർക്കൽ സ്ഥാനമൊഴിഞ്ഞതായി പിസിബിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. മോൺ മോർഗലിന് പകരക്കാരനെ ഉടൻ കണ്ടെത്തുമെന്നും പിസിബി അറിയിച്ചു.
ബൗളിംഗിൽ തീപ്പൊരിയാകുമെന്ന് കരുതിയ ഷഹീൻ ഷാ അഫ്രീദി, ഹാരിഫ് റൗഫ്, മുഹമ്മദ് വസീം, ഷദാബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവർക്കും മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിച്ചില്ല. എങ്കിലും ഷഹീൻ ഷാ അഫ്രീദിക്ക് മാത്രമാണ് പാക് നിരയിൽ തിളങ്ങാനായത്. 9 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റാണ് താരം നേടിയത്.