തിരുവനന്തപുരം: വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് യൂത്ത് കോൺഗ്രസിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഇത് സംബന്ധിച്ചുള്ള പരാതിയുടെ പകർപ്പും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. ‘അന്വേഷണം വരികതന്നെ ചെയ്യും..’ എന്നാണ് കെ.സുരേന്ദ്രൻ പ്രതികരിച്ചിരിക്കുന്നത്.
കോൺഗ്രസ് നടത്തിയത് തീവ്രവാദ പ്രവർത്തനമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ഉള്ള എംഎൽഎ വഴിയാണ് വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. രാജ്യ ദ്രോഹ പ്രവർത്തനമാണ് നടന്നിരിക്കുന്നത്. മുതിർന്ന നേതാക്കൾക്കടക്കം ഇതിൽ പങ്കുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ നിയമനടപടികളിലേക്ക് കടക്കാനാണ് ബിജെപിയുടെ തീരുമാനം. ഇത് സംബന്ധിച്ച് ഡിജിപിയ്‌ക്കടക്കം പരാതി നൽകിയിട്ടുണ്ടെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോക്ക് പോളിംഗ് ആണ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസ് നടത്തിയതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ പറഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎയുടെ അറിവോടെയാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചത്. ഉത്തരവാദിത്വം ഏറ്റെടുത്ത് എംഎൽഎ രാജി വയ്‌ക്കണം. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണിത്. ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നും പ്രഫുൽ കൃഷ്ണയും പറഞ്ഞു.