ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി കൂടിയാണ് കമൽനാഥ്. തിരഞ്ഞെടുപ്പ് നടന്ന 230 സീറ്റുകളിൽ 163ലും ബിജെപി വൻ വിജയം നേടിയപ്പോൾ, കോൺഗ്രസ് 66 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും അത് മുതലെടുക്കാൻ കമാൽനാഥിന് കഴിഞ്ഞില്ലെന്നുള്ളതാണ് ഇയാൾക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. ഭരണവിരുദ്ധ തരംഗം ഉണ്ടായിട്ടും സംസ്ഥാനത്ത് ബിജെപിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയില്ല. ബിജെപി സംസ്ഥാനത്ത് നടത്തിയ പൊതുയോഗങ്ങളുടേയും റാലികളുടേയും പകുതിയോളം എണ്ണം മാത്രമാണ് കോൺഗ്രസിന് സംഘടിപ്പിക്കാനായത്. വോട്ടർമാരുമായി ആശയവിനിമയം നടത്തുന്നതിനെ ഇത് ബാധിച്ചു. കോൺഗ്രസ് പാർട്ടിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കമൽനാഥിന്റെ നേതൃത്വം പരാജയപ്പെട്ടു എന്നുമാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആരോപിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുൻപ് സമാജ്വാദി പാർട്ടിക്ക് വാഗ്ദാനം ചെയ്ത ഏഴോളം സീറ്റുകൾ കമൽനാഥ് നിഷേധിച്ചിരുന്നു. ഇൻഡി സഖ്യത്തിൽ വിള്ളലുണ്ടാക്കാനും ഈ നീക്കം കാരണമായി. മദ്ധ്യപ്രദേശിലെ സ്ഥിതിഗതികൾ മനസിലാക്കാൻ അവിടുത്തെ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചില്ലെന്ന് നാഷണൽ കോൺഫറൻസ് മേധാവി ഒമർ അബ്ദുള്ള ആരോപിച്ചിരുന്നു. അഖിലേഷ് യാദവിന് സീറ്റുകൾ നൽകാൻ തയ്യാറാകാതിരുന്ന കമൽനാഥിന്റെ നീക്കത്തിനെതിരെയും ഒമർ അബ്ദുള്ള വലിയ വിമർശനമാണ് ഉയർത്തിയത്. കമൽനാഥിന് പുറമെ ദിഗ്‌വിജയ് സിംഗിനേയും പാർട്ടി ചുമതലകളിൽ നിന്ന് മാറ്റി യുവാക്കളെ നേതൃനിരയിലേക്ക് എത്തിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെടുന്നത്.