കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസിന്റെ മുഖപത്രമായ ‘ജാഗോ ബംഗ്ലാ’. നാല് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടത്തും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. മുതലാളിത്ത മനോഭാവമാണ് കോൺഗ്രസിനുള്ളതെന്നും, ആ മനോഭാവത്തോടെയാണ് അവർ ബിജെപിക്കെതിരെ മത്സരിക്കാൻ ഇറങ്ങിയതെന്നും മുഖപത്രത്തിൽ കുറ്റപ്പെടുത്തുന്നു.
മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, മിസോറം എന്നിവിടങ്ങളിലെ പരാജയത്തെ കുറിച്ച് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ലേഖനത്തിൽ പറയുന്നു. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കണ്ടത് ബിജെപിയുടെ വിജയമല്ലെന്നും, മറിച്ച് കോൺഗ്രസിന്റെ പരാജയമാണെന്നുമായിരുന്നു തൃണമൂൽ നേതാവ് കുനാൽ ഘോഷിന്റെ വിമർശനം.
” മുതലാളിത്ത മനോഭാവമാണ് കോൺഗ്രസിന് എപ്പോഴും ഉള്ളത്. അത് മാറ്റാതെ അവർക്ക് വിജയിക്കാനാകില്ല. മമത ബാനർജി ഇൻഡി സഖ്യത്തിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. അതൊന്നും നടപ്പാക്കാൻ കോൺഗ്രസ് തയ്യാറായില്ല. ഇപ്പോഴത്തെ ഫലങ്ങൾ പോലും ഇൻഡി സഖ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. സഖ്യം ഉണ്ടെങ്കിൽ പോലും കോൺഗ്രസ് ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ ആഗ്രഹിച്ചു. പക്ഷേ അവർ വേരോടെ പിഴുതുമാറ്റപ്പെടുകയാണ്. പക്ഷേ കോൺഗ്രസിന് മുന്നിൽ ഇനിയും സമയമുണ്ട്. ഇൻഡി സഖ്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ലെങ്കിൽ, ഈ സഖ്യം തന്നെ ഇല്ലാതാകും.
ഓരോ വിഷയത്തിലും കൂട്ടത്തിലുള്ളവരെ കൂടി വിശ്വാസത്തിലെടുക്കാൻ കോൺഗ്രസ് ശ്രമിക്കണം. എങ്കിൽ മാത്രമേ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനാകൂ” എന്നും കുനാൽ ഘോഷ് പറഞ്ഞു. അതേസമയം അടുത്ത ദിവസം ഡൽഹിയിൽ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന ഇൻഡി യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത ബാനർജി അറിയിച്ചിട്ടുണ്ട്. യോഗത്തെ കുറിച്ച് തന്നെ ആരും അറിയിച്ചിട്ടില്ലെന്നും, ബംഗാളിൽ ചില അത്യാവശ്യ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടെന്നുമാണ് മമത പറഞ്ഞത്.