ന്യൂയോർക്ക്: ഒരു മില്യൺ ഡോളർ വിലമതിക്കുന്ന നാല് പുരാവസ്തുക്കൾ നേപ്പാളിന് തിരികെ നൽകി അമേരിക്ക. ഭൈരവനെ പ്രതിനിധീകരിക്കുന്ന ചെമ്പിന്റെ മുഖാവരണങ്ങൾ, ദുർഗാദേവിയുടെ വിഗ്രഹങ്ങൾ എന്നിവ അടക്കമാണ് തിരികെ നൽകിയത്. അനധികൃതമായി കടത്തിക്കൊണ്ടു വന്ന പുരാവസ്തുക്കളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ന്യൂയോർക്കിന്റെ നടപടി. നാല് വസ്തുക്കളും ന്യൂയോർക്കിൽ നടന്ന പ്രത്യേക പരിപാടിയിലാണ് നേപ്പാളിലെ അധികൃതർക്ക് കൈമാറിയത്.
നേപ്പാളിന്റെ സാംസ്‌കാരിക പൈതൃകത്തെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് നടപടിയെ കാണുന്നതെന്ന് ന്യൂയോർക്കിലുള്ള നേപ്പാൾ കോൺസുൽ ജനറൽ ബിഷ്ണു പ്രസാദ് ഗൗതം പ്രതികരിച്ചു. ഭഗവാൻ പരമശിവനെ പ്രതിനിധീകരിക്കുന്ന കോപ്പർ മാസ്‌കുകൾ 16-ാം നൂറ്റാണ്ടിലേതാണ്. ഇതിന് 9 ലക്ഷം ഡോളർ വിലമതിക്കും. 1990-കളിലാണ് ഈ മാസ്‌കുകൾ നേപ്പാളിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്.
1970 മുതൽ 1990 വരെയുള്ള കാലഘട്ടങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന പുരാവസ്തുക്കൾ തിരിച്ചേൽപ്പിക്കാൻ തയ്യാറാണെന്ന് ന്യൂയോർക്കിലെ മെറ്റ് (Met) ഉൾപ്പടെയുള്ള അതിപ്രശസ്ത മ്യൂസിയങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യ, ചൈന, കംബോഡിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ പുരാവസ്തുക്കളും അക്കാലത്ത് കടത്തിക്കൊണ്ടുവന്നിരുന്നത്. 2022 മുതലുള്ള കണക്ക് പ്രകാരം 190 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആയിരത്തോളം പുരാവസ്തുക്കൾ ഇതിനോടകം കൈമാറിയിട്ടുണ്ട്.