ധാക്ക: വിവാഹമെന്നത് രണ്ട് വ്യക്തികളുടെ കൂടിച്ചേരൽ മാത്രമല്ല, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഉടമ്പടി കൂടിയാണെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. വ്യത്യസ്തവും അപൂർവ്വവുമായ വിവാഹ ചടങ്ങുകൾ ലോകമെമ്പാടുമുണ്ട്. ഈ ലോകത്തെ നാനാജാതിമത സമൂഹങ്ങൾക്കിടയിൽ ആയിരക്കണക്കിന് ആചാരങ്ങൾ വിവാഹവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇതിൽ ചിലത് വളരെ സങ്കീർണ്ണമായി പുറത്തുനിന്ന് കാണുന്നവർക്ക് തോന്നാം. അത്തരത്തിലൊന്നാണ് ബംഗ്ലാദേശിലെ മന്ദി സമൂഹത്തിനിടയിൽ നിലനിന്നിരുന്നത്.
അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പ്രകാരം മന്ദി സമുദായത്തിലെ പുരുഷന്മാർ അവരുടെ മകളെ വിവാഹം കഴിക്കുന്ന പതിവുണ്ട്. നിരവധി വിവാദങ്ങൾ ഉയർത്തുകയും വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്ത സംഭവമായിരുന്നു ഇത്. ബംഗ്ലാദേശിലെ ഉൾഗ്രാമങ്ങൾക്കിടയിൽ ജീവിക്കുന്ന തദ്ദേശീയ സമുദായമാണ് മന്ദി. ഇവരുടെ കൂട്ടത്തിൽ സ്ത്രീകൾ വിധവകളാകുമ്പോൾ അവരെ സ്വീകരിക്കുന്ന പുരുഷൻ അവരുടെ മകളെ കൂടി വിവാഹം ചെയ്യുന്നു. വിധവയെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്ന സമയത്ത് അവരുടെ മകൾ വളരെ ചെറുതാണെങ്കിൽ യുവതിയാകുന്നത് വരെ കാത്തിരിക്കും. ശേഷമായിരിക്കും മകളുമായുള്ള വിവാഹം.
അമ്മയെ വിവാഹം കഴിച്ച അന്യപുരുഷനെ വലുതായപ്പോൾ വിവാഹം ചെയ്യേണ്ടി വന്നുവെന്ന് ലോകത്തോട് വെളിപ്പെടുത്തിയ പെൺകുട്ടിയായിരുന്നു ഒരോല. 15-ാം വയസിലാണ് അവൾക്ക് പിതാവിനെ വിവാഹം ചെയ്യേണ്ടി വന്നത്. ഇന്ന് 33 വയസാണ് ഒരോലയുടെ പ്രായം. പിതാവിൽ അവൾക്ക് മൂന്ന് കുട്ടികളുമുണ്ട്. അവരുടെ ഗ്രാമത്തിലെ ഒട്ടുമിക്ക പെൺകുട്ടികളുടെയും ഗതി ഇതു തന്നെയായിരുന്നുവെന്നും ഒരോല വെളിപ്പെടുത്തി. 2018-ലാണ് ഇതുസംബന്ധിച്ച വാർത്ത ആദ്യമായി പുറംലോകമറിഞ്ഞത്. നിലവിൽ ഈ ആചാരം മന്ദി സമുദായത്തിൽ അപൂർവ്വമാണെന്നാണ് വിവരം. സമുദായത്തിലുള്ള ഒട്ടുമിക്കയാളുകളും ക്രിസ്തു മതം സ്വീകരിച്ചതിനാൽ ഈ ആചാരം പതിയെ ഇല്ലാതാവുകയായിരുന്നു.















