എറണാകുളം: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. മുംബൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി മേരി സാബുവാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശി കിഷോർ വെനേറാമിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അസർബയ്ജാനിൽ റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതി തട്ടിപ്പ് നടത്തിയത്. മലയാറ്റൂർ സ്വദേശി സിബിനിൽ നിന്നും ജോലി നൽകാമെന്ന വ്യാജേന ഇത്തരത്തിൽ 1.25 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തു. പ്രതികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഏഷ്യാ ഓറിയ എന്ന റിക്രൂട്ടിംഗ് സ്ഥാപനം മുഖേനയാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.
പരാതിക്കാരനെ മുംബൈയിൽ വിളിച്ചു വരുത്തിയ സംഘം വിശ്വാസയോഗ്യമാകും വിധത്തിൽ അഭിമുഖവും മെഡിക്കൽ പരിശോധനയും നടത്തിയിരുന്നു. വിസയ്ക്കും മറ്റ് കാര്യങ്ങൾക്കുമായി 1.25 ലക്ഷം രൂപ ഇയാളിൽ നിന്നും കൈപ്പറ്റിയ ശേഷം സംഘം വ്യാജ വിസ നൽകുകയായിരുന്നു. ഇതേ തുടർന്നാണ് യുവാവ് പരാതി നൽകിയത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി സമാന കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്. ലക്ഷങ്ങളുടെ തട്ടിപ്പ് ഇത്തരത്തിൽ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.