കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഹമാസിന്റെ ഡെപ്യൂട്ടി തലവൻ സാലേ അൽ-അരൂരി ലെബനനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദക്ഷിണ ബെയ്‌റൂത്തിലുണ്ടായ ആക്രമണത്തിൽ 57-കാരനായ അരൂരി അടക്കം ആറ് പേർ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള അറിയിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ എല്ലാം ഹമാസ് ഭീകരർ തന്നെയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്നും ഹിസ്ബുള്ള വാദിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം തള്ളിയ ഇസ്രായേൽ, സാലേ അരൂരിയുടെ വധത്തെ പിന്തുണച്ചു. ആരു ചെയ്തതായാലും അതൊരു സർജിക്കൽ സ്‌ട്രൈക്കായി കണക്കാക്കണമെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് പ്രതികരിച്ചത്. ഹമാസിനെയും ഹിസ്ബുള്ളയേയും ചൊടിപ്പിച്ച ഈ വധത്തിന് പിന്നിൽ ഇസ്രായേൽ തന്നെയാണെന്ന് ഉറച്ചുവിശ്വസിക്കുകയാണ് ലോകവും. ആരായിരുന്നു സാലേ അരൂരി? അറിയാം..
ഹമാസ്-ഇസ്രായേൽ യുദ്ധത്തിന് മുമ്പ് തന്നെ ഇസ്രായേൽ വധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഹമാസ് നേതാക്കളിൽ ഒരാളായിരുന്നു സാലേ. ഹമാസിന്റെ സഹസ്ഥാപകരിൽ ഒരാൾ. ഏറ്റവും മുതിർന്ന നേതാവ്. രാഷ്‌ട്രീയപരമായും സൈനികപരമായും ഹമാസ് എന്ന ഭീകരസംഘടനയെ മുന്നോട്ട് നയിച്ച പ്രധാനി. ഇസ് അൽ-ദിൻ അൽ-ഖാസം ബ്രിഗേഡുകളെ രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതും അരൂരിയായിരുന്നു.
ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ച കൊടുംകുറ്റവാളി. അയാളുടെ അറസ്റ്റിന് സഹായിക്കുന്ന എന്തെങ്കിലും വിവരം നൽകുന്നവർക്ക് 5 മില്യൺ ഡോളർ സമ്മാനത്തുകയായിരുന്നു യുഎസ് പ്രഖ്യാപിച്ചത്. ഒക്ടോബർ ഏഴിന് നടന്ന ഭീകരാക്രമണത്തിന് ശേഷം ഹമസിന്റെ ഔദ്യോഗിക വക്താവ് എന്ന നിലയിൽ അരൂരി പ്രവർത്തിച്ചു. യുദ്ധം അവസാനിക്കുന്നത് വരെ ബന്ദികളെ വിട്ടുനൽകാൻ തയ്യാറല്ലെന്ന് ആദ്യം നിലപാടെടുത്തത് അരൂരിയായിരുന്നു.
15 കൊല്ലത്തോളം ഇസ്രായേലിന്റെ ജയിലിൽ തടവനുഭവിച്ച കുറ്റവാളി. പിന്നീടുള്ള ജീവിതം ലെബനനിൽ. അവിടെയിരുന്നുകൊണ്ട് ഹമാസിനെ നയിച്ചു. ഇറാനുമായും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലെബനനിലെ ഹിസ്ബുള്ളയുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു.
ആയിരത്തിലധികം പേരുടെ ജീവനെടുക്കുകയും 250 ഇസ്രായേലികളെ ബന്ദികളാക്കുകയും ചെയ്ത ഒക്ടോബർ ഏഴിലെ ആക്രമണത്തിനായി ഹമാസിനെ പരിശീലിപ്പിച്ചവരിൽ പ്രധാനിയായിരുന്നു അരൂരി എന്നാണ് യുഎസിന്റെ കണ്ടെത്തൽ. ഹമാസിന് ആവശ്യമായ ധനസഹായം നൽകിയിരുന്നതും അരൂരി തന്നെ. ഒടുവിൽ, അരൂരിയെ ലക്ഷ്യമിട്ട്
ചൊവ്വാഴ്ച രാത്രി ബെയ്‌റൂത്തിൽ വച്ചുണ്ടായ ഡ്രോൺ ആക്രമണം കൊടുംകുറ്റവാളിയുടെ ജീവനെടുത്തു. മുതിർന്ന ഹമാസ് നേതാവിനെ വകവരുത്തി എന്നതിനപ്പുറം ഭീകരസംഘടനയുടെ സായുധ സംഘത്തെ രൂപീകരിച്ചയാൾ വധിക്കപ്പെട്ടുവെന്നതാണ് ഹമാസിനെയും ഹിസ്ബുള്ളയെയും അടക്കം ആശങ്കയിലാക്കിയിരിക്കുന്നത്.