ബെംഗളൂരു: 1948ൽ കശ്മീർ വിഷയത്തെ യുഎൻ സുരക്ഷാ കൗൺസിലിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം അടിസ്ഥാനപരമായ പിഴവായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ആർട്ടിക്കിൾ 370 റദ്ദാക്കിയത് വഴി ദുർബലമായ ആ തീരുമാനത്തെ ഇന്ത്യ തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ കാലത്ത് യുഎൻ രക്ഷാസമിതിയെ നിഷ്പക്ഷ മദ്ധ്യസ്ഥനായാണ് ഇന്ത്യ പരിഗണിച്ചത്. എന്നാൽ കൃത്യമായ അജണ്ടയുള്ള കുറേ രാജ്യങ്ങൾ ഇന്ത്യയുടെ ദൗർബല്യമായാണ് ഈ പ്രശ്നത്തെ ഉയർത്തിക്കാട്ടിയത്.
ബെംഗളൂരുവിൽ പിഇഎസ് സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎൻ സുരക്ഷാ കൗൺസിലിലേക്ക് കശ്മീർ വിഷയത്തെ എത്തിച്ചത് വെറും വിഡ്ഢിത്തം മാത്രമായിരുന്നുവെന്നും ജയശങ്കർ പറഞ്ഞു. ” അടിസ്ഥാനപരമായ പിഴവാണ് അന്ന് സംഭവിച്ചത്. സുരക്ഷാ കൗൺസിലിലുള്ളവർ നിഷ്പക്ഷരായിരിക്കുമെന്നത് ഇന്ത്യയുടെ തെറ്റിദ്ധാരണ മാത്രമായിരുന്നു. പാകിസ്താനോട് വിധേയത്വം പുലർത്തിയിരുന്ന രാജ്യങ്ങളാണ് അന്ന് അവിടെ ഉണ്ടായിരുന്നത്.
ആർട്ടിക്കിൾ 370 ഇന്ത്യയിൽ മാത്രമല്ല, നമ്മുടെ വിദേശനയങ്ങളിലുൾപ്പെടെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. ആ തീരുമാനം തിരുത്താൻ ഇന്ത്യയ്ക്ക് പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടതായി വന്നു. കശ്മീർ ഇന്ത്യയുടെ ദുർബലമായ വിഷയമെന്ന തരത്തിലാണ് പലരും ഉയർത്തിക്കാട്ടിയത്. ഇപ്പോഴും അതേ രീതി ഉപയോഗിക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്നും” ജയശങ്കർ ചൂണ്ടിക്കാട്ടി.