ടെഹ്റാൻ: പാക് അതിർത്തി കടന്ന് വ്യോമാക്രമണം നടത്തി ഇറാൻ. പാകിസ്താന്റെ പടിഞ്ഞാറൻ മേഖലയിലെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ആക്രമണം നടത്തിയത്. ജെയ്ഷെ അൽ അദിൽ എന്ന സുന്നി ഭീകര ഗ്രൂപ്പിന്റെ ഭീകരത്താവളത്തിന് നേരേയായിരുന്നു ആക്രമണം. വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതായാണ് പാകിസ്താനിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാന്റെ അർധ സൈനിക വിഭാഗമായ റെവലൂഷ്യണറി ഗാർഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ഇറാന്റെ ഔദ്യേഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ യാണ് വിവരം ആദ്യം പുറത്തുവിട്ടത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഭീകരത്താവളം ആക്രമിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസി അറിയിച്ചു. പാകിസ്താന്റെ സമ്മതത്തോടെയോ അറിവോ കൂടിയല്ല ആക്രമണമെന്നും ഐആർഎൻഎ അറിയിച്ചു.
2012 ൽ രൂപീകരിച്ച് പാകിസ്താനിലും ഇറാനിലുമായി പ്രവർത്തിക്കുന്ന സുന്നി ഭീകരവാദ സംഘടനയാണ് ജെയ്ഷ് അൽ ആദുൽ. ഇറാന്റെ സിസ്റ്റാനിലും ബലൂചിസ്ഥാനിലുമായാണ് സംഘടന പ്രവർത്തിക്കുന്നത്. ഷിയാ മുസ്ലീം രാജ്യമായ ഇറാനെതിരെ പോരാടി മേഖലയിൽ സുന്നി സ്വയംഭരണ മേഖല സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.