ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കാൻ നോട്ടീസ് നൽകി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്. എംപിയെന്ന നിലയിൽ അനുവദിച്ച വസതി എത്രയും ഒഴിയാൻ മഹുവ മൊയ്ത്രയ്‌ക്ക് വീണ്ടും നോട്ടീസ് അയച്ചതായി ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് അറിയിച്ചു.
ഇന്നലെയാണ് മഹുവയ്‌ക്ക് ഇത് സംബന്ധിച്ച നോട്ടീസ് നൽകിയത്. വസതി എത്രയും വേഗം ഒഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പുതല ഉദ്യോഗസ്ഥരുടെ സംഘത്തെ അയക്കുമെന്നും അധികൃതർ അറിയിച്ചു. വസതി ഒഴിയാത്തതിന്റെ പേരിൽ ഈ മാസം ആദ്യം മഹുവയ്‌ക്ക് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. കഴിഞ്ഞ ഡിസംബർ എട്ടിനാണ് മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെ ഈ മാസം ഏഴിനകം സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന് ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇതിന് ശേഷവും വസതി ഒഴിയാൻ തയ്യാറാകാതിരുന്നതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വസതിയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ കഴിഞ്ഞ മാസം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മഹുവയുടെ ആവശ്യം തള്ളിയ ഹൈക്കോടതി, ഈ വിഷയത്തിൽ ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാനും നിർദ്ദേശിച്ചു. ഇതോടെ മഹുവ ഈ ഹർജി പിൻവലിക്കുകയും ചെയ്തിരുന്നു.
ചോദ്യത്തിന് കോഴ ആരോപണത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കുന്നത്. പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വ്യവസായിയായ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചതിനും, പാർലമെന്റ് വെബ്‌സൈറ്റിന്റെ യൂസർ ഐഡിയും പാസ്വേഡും ദുരുപയോഗം ചെയ്തതിനുമാണ് മഹുവയ്‌ക്കെതിരെ നടപടിയെടുത്തത്.