മുംബൈ: മുംബൈ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ചംഗ സംഘം പിടിയിൽ. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. പ്രതികളിൽ നിന്നും 3.49 കോടി വിലമതിക്കുന്ന ആറ് കിലോ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വിമാനത്താവളത്തിൽ പരിശോധന നടത്തിയത്. തുടർന്ന് പ്രതികളുടെ വസ്ത്രങ്ങൾ, മൊബൈൽ ചാർജർ, പേഴ്സ് എന്നിവയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെടുക്കുകയായിരുന്നു.
അസമിലെ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിലും കസ്റ്റംസ് ഉദ്യോഗസ്ഥർ കോടികളുടെ സ്വർണം പിടികൂടിയിരുന്നു. 1.28 കോടി രൂപ വിലമതിക്കുന്ന 1997.96 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.