ടെൽ അവീവ്: തെക്കൻ ഗാസയിലെ നഗരമായ റഫയിൽ നിന്നും ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ വിജയകരമായി രക്ഷപ്പെടുത്തിയതായി ഇസ്രായേൽ. ഇസ്രായേലി ഡിഫൻസ് ഫോഴ്സ്, ഷിൻ ബെറ്റ്, പോലീസ് എന്നിവർ സംയുക്തമായി നടത്തി ഓപ്പറേഷനിലൂടെയാണ് ബന്ദികളെ മോചിപ്പിച്ചത്. ഫെർണാണ്ടോ സൈമൺ മർമാൻ(61), ലൂയിസ് ഹാർ(70) എന്നിവരെയാണ് മോചിപ്പിച്ചത്. 130 ദിവസത്തിന് ശേഷമാണ് ഇവരുടെ മോചനം സാധ്യമായിരിക്കുന്നത്.
രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് പുറത്ത് വിട്ടിട്ടുണ്ട്. ഇരുവരേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടാകുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ബന്ദികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് ഹമാസ് ഭീകരരേയും സൈന്യം വധിച്ചിട്ടുണ്ട്. രണ്ട് നില കെട്ടിടത്തിലാണ് ഇവരെ ബന്ദികളാക്കി വച്ചിരുന്നത്. കയറ് വഴി ഇവരെ പുറത്തെത്തിക്കുകയായിരുന്നു.
ഫെർണാണ്ടോയും ലൂയിസും സുരക്ഷിതരാണെന്നും ഐഡിഎഫ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. 134ഓളം പേർ ഇനിയും ഹമാസിന്റെ തടവിലുണ്ടെന്നാണ് കണക്ക്. ഇവരെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. നിലവിൽ ഇവരെ താത്കാലിക ഹെലിപാഡ് വഴി ഇസ്രായേലിൽ എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
“The hostages are in our hands, safe and sound”
🔴WATCH the moment hostages Fernando Simon Marman and Luis Har were rescued during the operation in Rafah yesterday: pic.twitter.com/1OXsHf9F9W
— Israel Defense Forces (@IDF) February 12, 2024