ന്യൂഡൽഹി: കാശി, മഥുര തർക്കങ്ങൾ ചർച്ചകളിലൂടെയും പരസ്പര സഹകരണത്തോടെയും പരിഹരിക്കണമെന്ന് അജ്മീർ ഷരീഫ് ദർഗയിലെ സജ്ജാദ നഷീനും ദിവാനുമായ സയ്യിദ് സൈനുൽ അബെദീൻ. ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
’നമ്മുടെ രാജ്യത്തെ പ്രശ്നങ്ങളും തർക്കങ്ങളും സമവായ ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. പരസ്പര സഹകരണത്തോടെ പരിഹരിക്കപ്പെടുന്ന ഏത് പ്രശ്നത്തിനും സമൂഹത്തിന്റെ വിശ്വാസവും അംഗീകാരവും നേടാൻ സാധിക്കും. വസുധൈവ കുടുംബകത്തെ മുൻനിർത്തി ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുന്നു’.
‘പൗരത്വനിയമ ഭേദഗതിയെ കുറിച്ച് തെറ്റായ പ്രചാരണമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടക്കുന്നത്. കേന്ദ്രം കൊണ്ടുവരുന്ന പൗരത്വനിയമ ഭേദഗതിയിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ ഭയക്കേണ്ട കാര്യമില്ല. ആരുടെയും പൗരത്വവും റദ്ദാക്കപ്പെടില്ല’- അബെദീൻ പറഞ്ഞു.