കോയമ്പത്തൂർ : ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിൽ നിന്ന് വിട്ടു നൽകണമെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ് . ഭക്തരില്ലാതെ ക്ഷേത്രങ്ങൾ പൂർണ്ണമാകില്ല . സർക്കാർ നിയന്ത്രണത്തിലുള്ള പല ക്ഷേത്രങ്ങളും തകർന്നതായും അദ്ദേഹം പറഞ്ഞു .
‘ നമ്മൾ സ്വയം മതേതര രാജ്യം എന്നാണ് വിളിക്കുന്നത്. ഭൂരിഭാഗം ഹിന്ദു ക്ഷേത്രങ്ങളും സർക്കാരിന്റെ കൈകളിലാണ്, അവയുടെ നടത്തിപ്പ് സർക്കാർ ഗുമസ്തന്മാരാണ് ചെയ്യുന്നത്. അവ ആസൂത്രിതമായി നശിപ്പിക്കപ്പെടുകയാണ് . ഭക്തർ ഇല്ലാത്ത ക്ഷേത്രം എന്നൊന്നില്ല. ഒരു ഭക്തന്റെ കൈകളിൽ മാത്രമേ അത് പവിത്രമാകൂ . തന്റെ അടുത്ത ഇൻക്രിമെൻ്റ് മാത്രം നോക്കുന്ന ഒരു ജീവനക്കാരന് ഒരു ക്ഷേത്രം കൈകാര്യം ചെയ്യാൻ കഴിയുമോ? കലയുടെയും സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും എല്ലാറ്റിന്റെയും കലവറയായിരുന്നു ക്ഷേത്രം. അതെല്ലാം പൂർണമായി നശിപ്പിക്കപ്പെടുന്നു. ആയിരം വർഷങ്ങൾക്ക് മുമ്പ്, യന്ത്രങ്ങൾ ഇല്ലാതിരുന്ന കാലത്ത് ഈ പുരാതന ക്ഷേത്രങ്ങൾ മനുഷ്യ കൈകളാൽ നിർമ്മിച്ചതാണ്, അവ സംരക്ഷിക്കപ്പെടണം ” സദ്ഗുരു പറഞ്ഞു.
കർണാടകയിൽ, ഒരു കോടിയിലധികം വരുമാനമുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ 10 ശതമാനവും 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 5 ശതമാനവും നികുതി സമാഹരിക്കാൻ ശ്രമിക്കുന്ന ബില്ല് കൊണ്ടു വരാൻ ശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് സദ്ഗുരുവിന്റെ പ്രസ്താവന .