തിരുവനന്തപുരം: രാഷ്ട്രീയത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പ്രവചിക്കാൻ സാധ്യമല്ലെന്ന് ബിജെപി വൈസ് ചെയർമാൻ പി.കെ കൃഷ്ണദാസ്. 1984-ൽ രണ്ട് സീറ്റ് മാത്രം ലഭിച്ച ബിജെപി 303 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ. കേരളത്തിലും അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകും എന്ന് ബിജെപി വിശ്വസിക്കുന്നു. ബിജെപിയുടെ വോട്ടിംഗ് ശതമാനം വർദ്ധിച്ചിട്ടുണ്ട്. ബിജെപിക്ക് രണ്ടക്ക സീറ്റ് നൽകണമെന്നുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന കേരളീയർ നെഞ്ചോട് ചേർക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്ന് കൃഷ്ണദാസ് പറഞ്ഞു.
ബംഗാളിലും ത്രിപുരയിലും കമ്യൂണിസ്റ്റ് പാർട്ടി പൂജ്യമായി മാറാൻ പത്ത് മുപ്പത്തിനാല് വർഷമെടുത്തു. എന്നാൽ പിണറായി വിജയൻ 10 വർഷം കൊണ്ട് ബംഗാളിനും ത്രിപുരയ്ക്കും തുല്യമാക്കി. എൽഡിഎഫും യുഡിഎഫും ദുർബ്ബലമായി കൊണ്ടിരിക്കുകയാണ്. അശ്ലീല മുന്നണികളായി രണ്ട് മുന്നണികളും അധഃപതിച്ചു. മുസ്ലീം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയം നടന്നത് എകെജി സെന്ററിലാണ്. മുസ്ലീം ലീഗിന്റെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കാൻ സിപിഎമ്മിന് സാധിക്കുന്നുവെങ്കിൽ മുസ്ലീം ലീഗും സിപിഎമ്മും തമ്മിലുള്ള അന്തർധാര മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
എൽഡിഎഫിനും സിപിഎമ്മിനും ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് വർഗീയവാദികൾക്കും ഭീകരവാദികൾക്കും മുമ്പിൽ അടിയറവു പറയുന്നത്. ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ മലപ്പുറത്തും പൊന്നാനിയിലും സിപിഎമ്മിന്റെ വോട്ട് എൽഡിഎഫിനും, ബാക്കി ലോക്സഭാ മണ്ഡലങ്ങളിൽ മുസ്ലീം ലീഗ് എൽഡിഎഫിന് അനുകൂലമായും വോട്ട് രേഖപ്പെടുത്തും. ഇക്കാര്യം വ്യക്തമായി കഴിഞ്ഞു. മത പ്രീണനമാണ് സിപിഎം നടത്തുന്നത്. സിപിഎമ്മിനേക്കാൾ പ്രീണനം നടത്താൻ കോൺഗ്രസും ശ്രമിക്കുന്നു-പി.കെ കൃഷ്ണദാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.