ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസ് ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കെജ്‌രിവാളിനെതിരെ ഇഡിയുടെ നീക്കം. ഇഡിയുടെ ഒൻപതാമത്തെ സമൻസിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിസമ്മതിച്ചത്. 2021-22 വർഷത്തിൽ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതി നടന്നുവെന്ന് ആരോപിച്ച് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു.
എന്നാൽ ലഫ്.ഗവർണർ വി.കെ.സക്‌സേനയുടെ ശുപാർശയെ തുടർന്നാണ് അഴിമതി ആരോപണത്തിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്യുന്നത്. മദ്യനയം രൂപീകരിച്ചപ്പോൾ ക്രമക്കേടുകൾ നടന്നുവെന്നും, ലൈസൻസ് ഉടമകൾക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകിയെന്നുമാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ആപ്പ് നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കേസുമായി ബന്ധപ്പെട്ട് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ കെജ്‌രിവാളിന്റെ പേര് ഒന്നിലധികം തവണ പരാമർശിച്ചിട്ടുണ്ട്. മദ്യനയം രൂപീകരിച്ചതോടെ നേട്ടങ്ങൾ ഉണ്ടാക്കിയവർ ആം ആദ്മി പാർട്ടിക്ക് പണം നൽകിയതായും ഇഡി ആരോപിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആറോളം സമൻസുകൾ ഒഴിവാക്കിയതിന് കെജ്‌രിവാളിനെതിരെ ഇഡി പരാതി നൽകിയിരുന്നു. ഇതിൽ രണ്ട് പരാതികളിന്മേൽ ഡൽഹി കോടതി കഴിഞ്ഞ ദിവസം കെജ്‌രിവാളിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.