ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും പിന്നീടെത്തിയ ക്ലാസനും മാർക്രവും ചേർന്ന് നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ തരിപ്പണമായി മുംബൈ ബൗളിംഗ്. മുംബൈ നിരയിൽ ബുമ്രയ്‌ക്ക് മാത്രമാണ് അല്പം ശ്വാസം വിടാനായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്കോറിനാണ് രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് സൺറൈസേഴ്സ് മുംബൈക്ക് മുന്നിലുയർത്തിയത്. ആർ.സി.ബി 2013 കുറിച്ച 263 റൺസിന്റെ റെക്കോർഡാണ് മുംബൈയെ അടിച്ചൊതുക്കി ഹൈദരാബാദ് മറികടന്നത്.
ഇന്നിംഗ്സ് ആരംഭിച്ചതു മുതൽ ഗ്രൗണ്ടിന് നാലുപാടും ബൗണ്ടറികൾ ചിതറി. പവർ പ്ലേയിൽ ഈ സീസണിലെ മികച്ച സ്കോറാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ആറോവർ പൂർത്തിയാകുമ്പോൾ 81 റൺസ് സ്കോർ ബോർഡിലെത്തി. 11 റൺസുമായി മായങ്ക് അഗർവാൾ വീണെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച ഹെഡും ശർമ്മയും ചേർന്ന് മുംബൈ ബൗളർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. 6.6 ഓവറിൽ ആതിഥേയർ 100 കടന്നു.
ആദ്യ വിക്കറ്റിൽ അഗർവാളിനെപ്പം 45 റൺസ് ചേർത്ത ഹെഡ് രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം 23 പന്തിൽ 68 റൺസാണ് അടിച്ചുകൂട്ടിയത്. ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായപ്പോൾ മുംബൈക്ക് മറുപടിയുണ്ടായിരുന്നില്ല. 24 പന്തിൽ 3 സിക്സും 9 ബൗണ്ടറിയുമടക്കം 62 റൺസ് നേടിയാണ് ട്രാവിസ് ഹെഡ് മടങ്ങിയത്. 23 പന്തിൽ 9 പടുകൂറ്റൻ സിക്സറുകളും മൂന്ന് ബൗണ്ടറിയുമടിച്ച അഭിഷേക് ശർമ്മ 63 റൺസ് നേടി. രണ്ടോവർ വ്യത്യാസത്തിൽ ഇരുവരും വീണെങ്കിലും ക്രീസിൽ ഒന്നിച്ച ദക്ഷിണാഫ്രിക്കൻ ജോഡി മുംബൈയെ ശ്വാസം വിടാൻ അനുവദിച്ചില്ല.
നാലോവർ പൂർത്തിയാക്കിയ നായകൻ ഹാർദിക് പാണ്ഡ്യക്ക് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും 46 റൺസ് വഴങ്ങി. അരങ്ങേറ്റക്കാരൻ ക്വെന മഫാകയും തലങ്ങും വിലങ്ങും തല്ലുവാങ്ങി. 66 റൺസാണ് 17-കാരൻ വിട്ടുനൽകിയത്. ജെറാൾഡ് കോട്സീ, വെറ്ററൻ സ്പിന്നർ പീയുഷ് ചൗള എന്നിവർ ഓടിനടന്ന് അടിവാങ്ങി. 14.4 ഓവറിൽ ഹൈദരാബാദ് 200 കടന്നു. 34 പന്തിൽ 80 റൺസടിച്ച ക്ലാസനാണ് മുംബൈയ്‌ക്ക് ഏറെ നാശനഷ്ടമുണ്ടാക്കിയത്. എയ്ഡൻ മാർക്രം 24 പന്തിൽ 42 റൺസുമായി പൂർണ പിന്തുണ നൽകി. ഹൈദരാബാദ് ഇന്നിംഗ്സിൽ 18 സിക്സറുകളാണ് അതിർത്തി കടന്നത്.