ഗുവാഹത്തി: ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ പന്നയുടെ മൃതദേഹം മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ബംഗ്ലാദേശ് ഛത്ര ലീഗ് മുൻ ജനറൽ സെക്രട്ടറി ഇഷാഖ് അലി ഖാൻ പന്ന കൊല്ലപ്പെട്ടതായിരിക്കാമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
“ശരീരത്തിൽ ഒന്നിലധികം മുറിവുകളുമുണ്ട്. നെറ്റിയിൽ ഉരച്ചിലുകളും ചതവുകളും ഉണ്ടായിരുന്നു, ഇത് ഇരയുടെ പോരാട്ടത്തെ സൂചിപ്പിക്കാം,” റിപ്പോർട്ട് പറയുന്നു.
കഴുത്തു ഞെരിച്ചത് മൂലമുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇന്ത്യയിലേക്ക് പലായനം ചെയ്യാനുള്ള ശ്രമത്തിനിടെ മേഘാലയയിലെ ഷില്ലോങ്ങിൽ മല കയറുന്നതിനിടെ വീണാണ് പന്ന മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
ഇതും വായിക്കുക….
മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ ഷെയ്‌ഖിന്റെതെന്നു സംശയം.
ഈസ്റ്റ് ജയന്തിയാ ഹിൽസിലെ ഡോണ ഭോയ് ഗ്രാമത്തിലെ വെറ്റില തോട്ടത്തിൽ നിന്ന് തിങ്കളാഴ്ച കണ്ടെത്തിയ പകുതി ജീർണിച്ച മൃതദേഹം ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചതായി മേഘാലയ പോലീസ് അറിയിച്ചു.
ഇഷാഖ് അലി ഖാന്റെ ജ്യേഷ്ഠൻ പന്നയുടെ മൃതദേഹം ഇന്ത്യയിൽ നിന്ന് നാട്ടിലെത്തിക്കുന്നതിനായി ബുധനാഴ്ച വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
ഷെയ്ഖ് ഹസീനയുടെ സർക്കാരിന്റെ പതനത്തെ തുടർന്ന് ഇഷാഖ് അലി ഖാൻ പന്ന ധാക്കയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് കുടുംബ വൃത്തങ്ങൾ പറയുന്നു. പിന്നീട് സിൽഹറ്റ് വഴി ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു.
ഓഗസ്റ്റ് 24 ന് രാവിലെ, അദ്ദേഹവും മറ്റു ചിലരും സിൽഹെറ്റിലെ തമാബിൽ മേഖലയിലൂടെ മേഘാലയയിലേക്ക് കടന്നു, രാവിലെ 6 മണിയോടെ ഒരു പർവതത്തിലെത്തി. അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടതായും തുടരാൻ കഴിയാതെ വന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആയിരുന്നു ആദ്യ റിപ്പോർട്ട്.
അതേ ദിവസം തന്നെ, ഇഷാഖ് അലി ഖാന്റെ കാലിൽ രക്തം പുരണ്ട മൃതദേഹത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ബംഗ്ളാ മാദ്ധ്യമങ്ങളിൽ വൻ വർത്തയാകുകയും ചെയ്തു.
ഇഷാഖ് അലി ഖാൻ 1994-ൽ ഛത്ര ലീഗിന്റെ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയും പിന്നീട് പിറോജ്പൂർ ജില്ലാ അവാമി ലീഗ് കമ്മിറ്റി അംഗവുമായിരുന്നു. ഷെയ്ഖ് ഹസീനയുടെ വളരെ വേണ്ടപ്പെട്ട ആളായിരുന്നു ഖാൻ.















