പൂനെ: ഛത്രപതി ശിവാജി മഹാരാജിന്റെ ഗുരു സമർത്ഥ രാമദാസിന്റെ പാദുകപൂജയിൽ പങ്കെടുത്ത് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. സജ്ജൻഗഡിലുള്ള ശ്രീ സമർത്ഥ രാംദാസ് മണ്ഡപത്തിലാണ് ചടങ്ങുകൾ നടന്നത്. മുഗളാധിപത്യത്തിനെതിരെ പോരാടി നേടിയ ഹിന്ദു സാമ്രാജ്യം ഗുരു സമർത്ഥ രാമദാസിന് സമർപ്പിച്ച്, സ്വാമിയുടെ പാദുകയെ പൂജിച്ചാണ് ഛത്രപതി ശിവാജി ക്ഷേമരാജ്യഭരണം നയിച്ചതെന്ന് ചരിത്രത്തിൽ പറയുന്നു.
മുന്നൂറ് വർഷത്തിലധികം ചരിത്രമുള്ള പാദുകപൂജാ യാത്രയിലും ഭിക്ഷാടനത്തിലും പങ്കെടുക്കുന്നത് അഭിമാനകരമാണെന്ന് ഡോ.മോഹൻ ഭാഗവത് വ്യക്തമാക്കി. സമർത്ഥ് രാംദാസ സ്വാമികളുടെ ചിന്തയുടെയും പ്രവർത്തനങ്ങളുടെയും മഹത്വം രാജ്യമൊട്ടാകെ പ്രചരിക്കണം. കർമ്മം, ആരാധന, വിജ്ഞാനം, മോക്ഷം എന്നീ നാല് തത്ത്വങ്ങളിൽ അധിഷ്ഠിതമായ സമർപ്പിത ജീവിത വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ വ്യാപിപ്പിക്കണം. സമൂഹത്തെ ഒന്നിപ്പിക്കുകയാണ് എല്ലാ ഉത്സവങ്ങളുടെയും ലക്ഷ്യം. അതിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു.
ശ്രീ സമർത്ഥ രാംദാസ് സ്വാമി സൻസ്ഥാനാണ് പാദുകപൂജയും ഭിക്ഷായാത്രയും 377 വർഷമായി നടത്തിപ്പോരുന്നത്. യാത്ര ഈ മാസം 26ന് സമാപിക്കും. പശ്ചിമ മഹാരാഷ്‌ട്ര പ്രാന്ത സംഘചാലക് പ്രൊഫ. സുരേഷ് നാനാ ജാദവ്, സജ്ജൻഗഢ് ശ്രീ രാംദാസ് സ്വാമി ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷൻ ഭൂഷൺ സ്വാമി വേദമൂർത്തി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.















