ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ജാവലിൻ ത്രോ താരം അർഷാദ് നദീമിന്റെ പരിശീലകന്‍ സൽമാൻ ഇഖ്ബാലിന് ആജീവനാന്ത വിലക്ക്. പഞ്ചാബ് അത്‌ലറ്റിക്സ് അസോസിയേഷന്റെ ഭരണഘടന സല്‍മാന്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചാബ് അത്‌ലറ്റിക്സ് ഫെഡറേഷൻ സല്‍മാന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. പഞ്ചാബ് അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായിരുന്നു സൽമാൻ ഇക്ബാൽ.
ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഇഖ്ബാലിന് ഒരു അത്‌ലറ്റിക്സ് പ്രവർത്തനങ്ങളിലും പങ്കെടുക്കാനോ, പരിശീലകനാകാനോ, മറ്റ് പദവികള്‍ വഹിക്കാനോ കഴിയില്ല. ടോക്കിയോയിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നദീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് പരിശീലകനായിരുന്ന സല്‍മാനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ പാകിസ്ഥാൻ സ്‌പോർട്‌സ് ബോർഡിന് സല്‍മാന്‍ നല്‍കിയ മറുപടിയിലാണ് നടപടി.
ജാവലിൻ ത്രോ താരത്തിന്റെ പരിശീലനത്തിനും യാത്രയ്‌ക്കുമായി ചെലവഴിച്ച ചെലവുകളെ കുറിച്ചുള്ള വിശദാംശങ്ങളും പിഎസ്‌ബി സല്‍മാനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒക്ടോബർ പത്തിന് സല്‍മാനെ വിലക്കാനുള്ള ശുപാർശ പുറത്തിറങ്ങി.
ഓഗസ്റ്റിൽ നിയമലംഘനം നടന്നതായാണ് കണ്ടെത്തിയത്. തുടർന്ന് സെപ്റ്റംബറിൽ അന്വേഷണ കമ്മിറ്റിയെ രൂപീകരിച്ചിരുന്നു.















