മുംബൈ : മലേഗാവ് സ്‌ഫോടനത്തിന് പിന്നിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. കേസിലെ പ്രധാന സാക്ഷികളിൽ ഒരാൾ കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യോഗി ആദിത്യനാഥിന് പങ്കുണ്ടെന്ന് പറയാൻ തന്നെ അന്വേഷണ സംഘം നിർബന്ധിച്ചതായും ഇയാൾ പറഞ്ഞു.
മഹാരാഷ്‌ട്രയിലെ മലേഗാവിലുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണ ചുമതല ആദ്യം സംസ്ഥാനത്തെ ഭീകര വിരുദ്ധ സ്‌ക്വാഡിന് ആയിരുന്നു. ഭീകര വിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥരാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. മലേഗാവിൽ സ്‌ഫോടനം നടത്തിയത് യോഗി ആദിത്യനാഥാണെന്ന് മൊഴി നൽകാൻ ആയിരുന്നു ഉദ്യോഗസ്ഥർ ഇയാളെ നിർബന്ധിച്ചത്. യോഗിക്ക് പുറമേ പ്രമുഖരായ നാല് ആർഎസ്എസ് നേതാക്കളുടെ പേര് പറയാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചതായും ഇയാൾ എൻഐഎ പ്രത്യേക കോടതിയിൽ വെളിപ്പെടുത്തി.
കള്ള സാക്ഷി പറയാൻ ഒരുക്കമല്ലെന്ന് അറിയിച്ചതോടെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ഇയാൾ പറഞ്ഞു.
2006 ലാണ് മലേഗാവിൽ സ്‌ഫോടനം ഉണ്ടായത്. ആദ്യം ഭീകര വിരുദ്ധ സ്‌ക്വാഡ് ആയിരുന്നു അന്വേഷിച്ചത് എങ്കിലും പിന്നീട് കേസ് അന്വേഷണം എൻഐഎയ്‌ക്ക് വിടുകയായിരുന്നു. ആകെ 13 സാക്ഷികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
Comments