തിരുവനന്തപുരം : സർക്കാർ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ട് നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് നിയമസഭയ്‌ക്ക് പുറത്തുവന്ന ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൂന്ന് വിഷയങ്ങളാണ് സഭയിൽ പ്രധാനമായും സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമത്തിലെ പത്താംവകുപ്പ് ലംഘിച്ചുകൊണ്ട് സെർച്ച് കമ്മിറ്റി റദ്ദാക്കുകയും, വിസിയ്‌ക്ക് പുനർനിയമനം നൽകാൻ വേണ്ടിയുള്ള സമ്മർദ്ദത്തിന് ഗവർണർ വഴങ്ങുകയും ചെയ്തു. ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവെച്ചു. സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒത്താശ്ശചെയ്യുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുണ്ടായിരുന്നിട്ടും ഗവർണർ സർക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തുകയാണ്. കഴിഞ്ഞമാസം തന്നെ നിയമസഭാ ഈ മാസം 18 ന് ചേരുമെന്ന ധാരണകൾ ഉണ്ടായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നത് സർക്കാരും, ഗവർണറും ചേർന്ന് മനപ്പൂർവ്വം താമസിപ്പിച്ചു. സഭ സമ്മേളിക്കുന്നതിന്റെ തലേദിവസം ഓർഡിനൻസിൽ ഒപ്പുവെച്ച് ഇരു കൂട്ടരും ചേർന്ന് നിയമസഭയെ അവഹേളിച്ചുവെന്നും സതീശൻ വിമർശിച്ചു.
ഇന്നലെ ഗവർണർ ഭരണഘടനാ വിരുദ്ധമായ തീരുമാനമാണ് പറഞ്ഞത്. നയപ്രഖ്യാപനത്തിൽ ഒപ്പുവെയ്‌ക്കില്ലെന്ന് സർക്കാരിനെ ഭീഷണിപ്പെടുത്തി. ഈ ഭീഷണിയ്‌ക്ക് സർക്കാർ വഴങ്ങി. നയപ്രഖ്യാപനത്തിൽ ഒപ്പുവയ്‌ക്കില്ലെന്ന് ഗവർണർ പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. ക്യാബിനറ്റ് അംഗീകരിച്ച നയപ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുക എന്നത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. ഗവർണറുടെ അനാവശ്യ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങി. കേരളത്തെ കബളിപ്പിക്കുന്ന പരിപാടിയാണ് ഗവർണറും മുഖ്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
Comments