ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും, താമര വിരിയുക തന്നെ ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ, നാല് സംസ്ഥാനങ്ങളിലും ബിജെപിയ്‌ക്ക് ലഭിച്ച് ജനപിന്തുണയാണ് ഇതിന് ഉദാഹരണം എന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ആഘോഷപരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നാല് സംസ്ഥാനങ്ങളിലെ വിജയത്തോടുകൂടി നമ്മുടെ ഉത്തരവാദിത്തം വർദ്ധിച്ചു. ജനങ്ങൾക്ക് നമ്മളിലുള്ള വിശ്വാസമാണ് വോട്ടുകളായി ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും അത് തന്നെ പ്രതീക്ഷിക്കാം. താമര ഇനിയും വിരിയുമെന്നത് സുനിശ്ചിതമാണ്’ ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ നടപ്പാക്കാൻ കൂടുതൽ സജീവമായി പ്രവർത്തിക്കുമെന്നും ഏപ്രിലിന് മുൻപ് വർക്ക് ഓർഡറുകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാജ്യത്തുടനീളം കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുകയാണ്. കർണാടകയിലും കോൺഗ്രസിന്റെ കപ്പൽ മുങ്ങുക തന്നെ ചെയ്യും. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു. രാജ്യത്തുടനീളം അവർക്ക് അടിത്തറയില്ലാതായി. ബിജെപി രാജ്യത്തിന്റെ ശോഭനമായ ഭാവിയ്‌ക്ക് വേണ്ടി പോരാടുമ്പോൾ, കോൺഗ്രസ് നിലനിൽപ്പിന് വേണ്ടിയാണ് പോരാടുന്നത്’ ബസവരാജ് ബൊമ്മൈ ചൂണ്ടിക്കാട്ടി.
സൂര്യൻ കിഴക്ക് ഉദിക്കുന്നത് പോലെ, കർണാടകയിൽ ബിജെപിയുടെ വിജയം ഉറപ്പാണ്. പാർട്ടിയിലേയ്‌ക്ക് പുതിയ അംഗങ്ങളെ ചേർക്കുന്ന കോൺഗ്രസുകാർ പാർട്ടി പ്രവർത്തർക്ക് ഫ്രിഡ്ജും ടിവിയും മറ്റം നൽകുന്നു. അവശേഷിക്കുന്ന പ്രവർത്തകരെ നഷ്ടപ്പെടാതെ നോക്കുകയാണ് കോൺഗ്രസ്. എന്നാൽ ബിജെപിയ്‌ക്ക് അതിന്റെ ആവശ്യമില്ല. പാർട്ടി പ്രവർത്തകർക്കായാലും, ജനങ്ങൾക്കായാലും പാർട്ടിയിൽ ഒരു വിശ്വാസമുണ്ട്. അത് പാർട്ടി നിലനിർത്തും എന്നും ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.
Comments