തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച വിനായകനെതിരെയും, പ്രശസ്ത നർത്തകി നീന പ്രസാദിന്റെ മോഹിനിയാട്ടം നിർത്തിച്ച ജഡ്ജി കലാം പാഷയ്‌ക്കെതിരെയും പ്രതികരിക്കാത്ത സാംസ്‌കാരിക നായകരെ വിമർശിച്ചും പരിഹസിച്ചും യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി ശ്യാം രാജ്. നമ്മുടെ പുരോഗമന ചിന്ത ഇടത്തോട്ട് ചരിഞ്ഞാണ് ഇരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിനായകനും, കലാം പാഷയും നമ്മുടെ ചരിഞ്ഞ പുരോഗമന ചിന്തയും എന്ന തലക്കെട്ട് ഓടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ പുരോഗമന ചിന്ത ചരിഞ്ഞതാണ്.’ഇടത്തോട്ട്’ ചരിഞ്ഞ് ഇടതുകാരെ സ്പർശിക്കാതെയുള്ള നല്ല ഒന്നാം തരം കപട പുരോഗമന ചിന്ത. നമ്മളെയെല്ലാം നല്ല വഴിയ്‌ക്ക് നയിക്കുന്ന,നേരോടെ നിർഭയം സത്യം മാത്രം പറയുന്ന(?) കേരളത്തിലെ മുഴുവൻ മാദ്ധ്യമ മാന്യന്മാരുടേയും മുന്നിൽ വച്ചാണ് തനിക്ക് തോന്നുന്നവരോടെ സെക്‌സ് ചെയ്യാൻ ചോദിക്കുമെന്ന് വിനായകൻ പറഞ്ഞത്.ഒരാളെങ്കിലും അവിടെ വച്ച് പ്രതിഷേധിച്ചോ?എവിടെപ്പോയി നമ്മുടെ പൊതു ബോധം? എവിടെപ്പോയി സാംസ്‌കാരിക നായകർ? എന്നും അദ്ദേഹം ചോദിച്ചു.
ആരും മിണ്ടില്ല. കാരണം വിനായകന്റെ ചരിവ് ഇടത്തോട്ടാണ്. രണ്ട് ദിവസം മുൻപാണ് ഇടത് ബുദ്ധിജീവി ചിത്രന്റെ പുസ്തക പ്രകാശന ചടങ്ങിൽ, നീന പ്രസാദ് മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനിടെ നിർത്തിവയ്‌ക്കാൻ പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ(റിട്ടയേർഡ് ജഡ്ജ് കമാൽ പാഷയുടെ സഹോദരൻ) ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് ചരിവുണ്ടോ എന്നറിയില്ല. പക്ഷേ ആ വിഷയത്തിൽ കേരളത്തിലെ ഇടത് ബുദ്ധികേന്ദ്രങ്ങളെല്ലാം ഒട്ടകപ്പക്ഷിയെപ്പോലെ തല മാത്രം മണ്ണിലൊളിപ്പിച്ചിരുന്നു.പു.ക.സ വലിയൊരു ഫേസ്ബുക്ക് പോസ്റ്റ് എഴുതി. അവിടെ തീർന്നുവെന്നും ശ്യാം രാജ് പറഞ്ഞു.
ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.ഇതിനപ്പുറം ഒരു സാമൂഹിക പ്രതിബദ്ധതയും, പുരോഗമന വാദവും ഇവർക്കുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Comments