കണ്ണൂർ: ബിജെപിയുടെ വളർച്ചയിൽ ആശങ്ക രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒറ്റ ലക്ഷ്യമെയുള്ളൂ എന്നും അത് ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണെന്നും സിതാറാം യെച്ചൂരി പറഞ്ഞു. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം സ്വയം ശക്തിപ്പെടണമെന്നാണ് കരട് രാഷ്‌ട്രീയ പ്രമേയം നിർദ്ദേശിക്കുന്നത്. ഇതിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടണമെന്നും യെച്ചൂരി അറിയിച്ചു.
വിശാലമായ മതേതര സഖ്യം രൂപീകരിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. മതേതര ജനാധിപത്യം കെട്ടിപ്പടുക്കണം. ബിജെപിയ്‌ക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാതെ നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വർഗ്ഗീയ ധ്രുവീകരണം ശക്തമാക്കുക എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും യെച്ചൂരി പറഞ്ഞു. കോൺഗ്രസിനെ യെച്ചൂരി വിമർശിക്കുകയും ചെയ്തു. മതേതര പാർട്ടികൾ പരമാവധി ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. എന്നാൽ കോൺഗ്രസ് മതേതരത്വത്തെകുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കുന്നില്ല. അങ്ങനെയുള്ളവരെ മതേതരത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ എങ്ങനെ ക്ഷണിക്കുമെന്നും യെച്ചൂരി ചോദിച്ചു.
സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സിതാറാം യെച്ചൂരി പൂർണ്ണമായും പിന്തുണച്ചില്ല. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പിണറായി വിജയൻ പറഞ്ഞാൽ കേന്ദ്രാനുമതി ലഭിച്ചു എന്നല്ല അർത്ഥം. സർക്കാരിന്റെ ആഗ്രഹമാണ് മുഖ്യമന്ത്രി പറഞ്ഞത്. സർവ്വേയ്‌ക്ക് ശേഷം സാഹചര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ പുറത്താക്കാൻ വിശാലമായ മതേതര സഖ്യം വേണം. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയ നേതൃത്വത്തിൽ സഖ്യം രൂപീകരിക്കില്ല. യുപിഎ രൂപവത്കരിച്ചതും തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു. ബിജെപിയുമായി സിപിഎം സന്ധി ചെയ്തിട്ടില്ല. ഇടത് ഐക്യം ശക്തിപ്പെടുത്താൻ സിപിഎം മുന്നിട്ടിറങ്ങും. കരട് രാഷ്‌ട്രീയ പ്രമേയത്തിൽ ചർച്ച തുടരുകയാണ്. 12 പ്രതിനിധികൾ ഇതുവരെ സംസാരിച്ചു. രാഷ്‌ട്രീയ പ്രമേയത്തിൽ ഇതുവരെ 4001 ഭേദഗതി നിർദ്ദേശങ്ങൾ വന്നു. ഇതിലുള്ള ചർച്ച നാളെ പൂർത്തിയാകുമെന്നും സിതാറാം യെച്ചൂരി പറഞ്ഞു.
Comments