ചെന്നൈ: നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടർ ജീവനൊടുക്കി. 27-കാരിയും കോയമ്പത്തൂർ സ്വദേശിയുമായ റാഷിയാണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
പരീക്ഷയെഴുതാൻ താൽപര്യമില്ലാതിരുന്നിട്ടും കുടുംബാംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് യുവതി നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തിരുന്നത്. യുവതി എംബിബിഎസ് പൂർത്തിയാക്കിയത് 2020ലായിരുന്നു. ആറ് മാസം മുമ്പ് 30കാരനെ യുവതി വിവാഹം കഴിച്ചു. ഇതിന് പിന്നാലെയാണ് നീറ്റ് പരീക്ഷയ്‌ക്കായി തയ്യാറെടുപ്പുകൾ ആരംഭിച്ചത്.
മേട്ടുപാളയത്തിലുള്ള അമ്മവീട്ടിൽ നിന്നായിരുന്നു പരീക്ഷയ്‌ക്കായി പഠിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വീടിന്റെ മൂന്നാം നിലയിലേക്ക് പഠിക്കാനായി പോയ റാഷി പിന്നീട് താഴേക്ക് വന്നില്ല. ഉച്ചഭക്ഷണത്തിന് സമയമായിട്ടും കാണാതായപ്പോൾ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് റാഷിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
റാഷിയുടെ അമ്മയും ഡോക്ടറാണ്. ഉടൻ തന്നെ ഇവർ മകളെ ആശുപത്രിയിലെത്തിച്ചെങ്കിലും റാഷി മരിച്ചിരുന്നു. അമ്മയുടേയും സഹോദരന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് വനിതാ ഡോക്ടർ നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Comments