ന്യൂഡൽഹി: ഗോത്രവിഭാഗത്തിൽപ്പെട്ട വനിതയെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് എൻഡിഎ. ഭരണരംഗത്തെ മികവും പരിചയ സമ്പത്തും ദ്രൗപതി മുർമുവെന്ന വനിതയെ വിജയത്തിലേക്ക് നയിക്കുമെന്നതിൽ തർക്കമില്ല. അങ്ങനെയെങ്കിൽ രാജ്യത്തിന്റെ പ്രഥമ പൗരയെന്ന സ്ഥാനം അലങ്കരിക്കുന്ന ആദ്യ ഗോത്രവിഭാഗത്തിൽപ്പെട്ട വനിതയാകും ദ്രൗപതി മുർമു.
ഗവർണറായും, മന്ത്രിയായും ഭരണ രംഗത്ത് അസാമാന്യ മികവ് പുലർത്തിയ മുർമു ഒരു രാജ്യത്തിന്റെ രാഷ്‌ട്രപതി സ്ഥാനം അലങ്കരിക്കാനൊരുങ്ങുമ്പോൾ പിന്നിട്ട വഴികളിലെ കല്ലും മുള്ളും അവരെ കരുത്തയാക്കുന്നു. രംഗബോധമില്ലാത്ത കോമാളിയായ മരണം ഭർത്താവിനെയും മക്കളെയും അകറ്റിയപ്പോഴും ആ ധീര വനിത മനസ്സിനെ കല്ലാക്കി മുർമു തന്റെ യാത്ര തുടർന്നു.
2009 നും 2015 നും ഇടയിലായിരുന്നു മുർമുവിനെ തേടി ദുരന്തങ്ങൾ ഒന്നിന് പിറകേ ഒന്നായി എത്തിയത്. ഏഴ് വർഷത്തിനിടെ മുർമുവിനെ വിട്ട് പിരിഞ്ഞത് ഭർത്താവും മക്കളും ഉൾപ്പെടെ അഞ്ച് പേർ. 2009 ലായിരുന്നു ആദ്യ ദുരന്തം മുർമുവിനെ തേടിയെത്തിയത്. ഒരു മകളും രണ്ട് ആൺ മക്കളുമായിരുന്നു മുർമുവിന് ഉണ്ടായിരുന്നത്. ഇതിൽ മൂത്ത മകൻ 2009 ൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഇതിന് പിന്നാലെ മൂന്ന് വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ മകനും വാഹനാപകടത്തിൽ മുർമുവിനെ വിട്ട് പോയി. ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് ശ്യാം ചരൺ മുർമുവും മരിച്ചതോടെ മുർമുവും മകളും മാത്രമായി. ഇതെല്ലാം മറന്നു തുടങ്ങുന്നതിനിടെയായിരുന്നു മാതാവിന്റെയും സഹോദരന്റെയും അപ്രതീക്ഷിത വിയോഗം.
ഒഡീഷയിലെ സന്താൾ കുടുംബത്തിലായിരുന്നു മുർമുവിന്റെ ജനനം. ചെറുപ്പം മുതലേ കൈമുതലായുണ്ടായ വാക്ചാതുര്യം മുർമുവെന്ന രാഷ്‌ട്രീയ പ്രവർത്തകയുടെ വളർച്ചയ്‌ക്ക് വളമായി. 1997ലായിരുന്നു ബിജെപിയുടെ തണലിൽ മുർമു ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ടത്. റായ്‌രംഗ്പൂർ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച മുർമു കൗൺസിലറായി. ആളുകളുടെ പ്രത്യേകിച്ച് ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ ആയിരുന്നു മുർമു തുടക്കം മുതൽ ശ്രദ്ധചെലുത്തിയിരുന്നത്. അതേസമയം മറ്റുള്ളവരുടെ പ്രശ്‌നങ്ങൾക്കും മുർമു പരിഹാരം കണ്ടു.
ബിജെഡി സഖ്യം ചേർന്നായിരുന്നു 2000 ൽ നടന്ന ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. അന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച മുർമുവിന് മന്ത്രിസ്ഥാനം നൽകി. നിരവധി മാറ്റങ്ങൾക്കായിരുന്നു ഇതിന് ശേഷം ഒഡീഷയിലെ ജനങ്ങൾ സാക്ഷ്യം വഹിച്ചത്. എന്നാൽ 2009 ൽ ബിജെഡി ബന്ധത്തിൽ ഉണ്ടായ വിള്ളൽ ഒഡീഷയിൽ ബിജെപിയുടെ കരുത്ത് കുറച്ചു.
2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റായ്‌രംഗ്പൂർ മത്സരിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ബിജെഡി സ്ഥാനാർത്ഥിയോട് നിസ്സാര വോട്ടുകൾക്ക് മുർമുവിന് പരാജയം നുണയേണ്ടിവന്നു. പിന്നീട് 2015 ൽ ഝാർഖണ്ഡ് ഗവർണറായി മുർമു നിയമിതയാവുകയായിരുന്നു. 2021വരെ ഗവർണറായി തുടർന്നു. വിരമിച്ച ശേഷം തന്റെ ജീവിതം സാമൂഹ്യ സേവനങ്ങൾക്കായി മുർമു ഒഴിഞ്ഞുവയ്‌ക്കുകയായിരുന്നു. ഇതിനിടെയാണ് എൻഡിഎയുടെ രാഷ്ട്പതി സ്ഥാനാർത്ഥിയെന്ന അപൂർവ്വ ഭാഗ്യം മുർമുവിനെ തേടിയെത്തിയത്.
Comments